തിരുവനന്തപുരം: ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ വ്യാപ്തി തിരിച്ചറിയാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ഡ്രോണുകളും അപകടത്തിൽപെടുന്നവരെ എത്രയുംവേഗം സുരക്ഷിത മേഖലയിലേക്ക് മാറ്റാൻ സൈനിക മോഡൽ കവചിത ട്രക്കുകളും ഫയർഫോഴ്സിന് ലഭ്യമാക്കുന്നു. ടെൻഡർ ക്ഷണിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഫയർഫോഴ്സിന് ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്.
ജില്ലാ ആസ്ഥാന ഓഫീസുകളിലും ആറ് റീജിയണൽ ഓഫീസുകളിലുമായി 20 പുതിയ വാഹനങ്ങളിലാകും 3.20കോടി ചെലവിട്ട് ഡ്രോണും അവയുടെ ദൃശ്യങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാൻ ലാപ്ടോപ്പ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകൾക്കായാണ് 90 ലക്ഷം ചെലവിട്ട് കവചിത ട്രക്കുകൾ വാങ്ങുന്നത്. പ്രളയം, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടിയാണിത്. 2019ൽ വയനാട്ടിലെ പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും 2020ൽ ഇടുക്കി പെട്ടിമുടിയിലും 2021ൽ കോട്ടയം കൂട്ടിക്കലിലുമുണ്ടായ പ്രളയവും ഉരുൾപൊട്ടലുമൊക്കെ ഇതിന് പ്രേരണയായി.
റോഡും വൈദ്യുതിയും വാർത്താ വിനിമയ സംവിധാനങ്ങളും ഇല്ലാതാകുന്ന ദുരന്ത ബാധിത പ്രദേശങ്ങൾ ഡ്രോൺ നിരീക്ഷണത്തിലൂടെ തിരിച്ചറിയാം. ദുരന്തത്തിന്റെ പ്രഭവകേന്ദ്രവും വ്യാപ്തിയും മനസിലാക്കാം. വെള്ളപ്പൊക്ക ബാധിത മേഖലകളിലും മണ്ണിടിച്ചിൽ പ്രദേശത്തും കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് എത്രയുംവേഗം മാറ്റാൻ ഏത് ദുർഘടാവസ്ഥയിലും പോകാൻ കഴിയുന്ന സൈനിക മോഡൽ ട്രക്കുകൾക്ക് കഴിയും.
''
ഫയർഫോഴ്സിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണും മിലിട്ടറി മാതൃകയിലുള്ള ട്രക്കും വാങ്ങാൻ തീരുമാനിച്ചത്. ഇവ ലഭ്യമാകുന്നതോടെ ദുരന്ത ബാധിത മേഖലകളിൽ കാര്യക്ഷമമായി ഇടപെടാൻ ഫയർഫോഴ്സിന് കഴിയും.
- ടെക്നിക്കൽ ഡയറക്ടർ, ഫയർഫോഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |