തിരുവനന്തപുരം: കൊവിഡ് വ്യാപനം സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് തുടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോടും കാസർകോടും ഒഴികെയുള്ള സംസ്ഥാനത്തെ 12 ജില്ലകളിലും പട്ടിക തിരിച്ചുള്ള കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു. കടുത്ത നിയന്ത്രണം ബാധകമായ സി വിഭാഗത്തിലാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം. ഇവിടെ
വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പ്രവേശനമില്ല. സിനിമാ തീയേറ്ററുകൾ പ്രവർത്തിക്കില്ല. പി.എസ്.സി പരീക്ഷകൾ സംസ്ഥാന തലത്തിൽ മാറ്റിവച്ചു. ഇന്നു നടക്കേണ്ടിയിരുന്ന കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാറ്റി. മാളുകളിൽ വിലക്കില്ലെങ്കിലും സ്ഥാപനം സ്വന്തം നിലയിൽ നിയന്ത്രണം ഏർപ്പെടുത്തണം.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ രോഗികൾ 183 ശതമാനമാണ് കൂടിയത്. ഈ പശ്ചാത്തലത്തിൽ അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഓൺലൈനായി കൊവിഡ് അവലോകന യോഗം വിളച്ചുചേർത്ത് നിയന്ത്രണങ്ങൾ തീരുമാനിക്കുകയായിരുന്നു.
ജനുവരി 14 മുതൽ 23വരെ മാത്രം സംസ്ഥാനത്ത് 1,70,977പേർക്ക് കൊവിഡ് പിടിപെട്ടു.
വാക്സിനേഷൻ പ്രതീക്ഷിച്ച തോതിൽ മുന്നേറുന്നില്ലെന്ന് അവലോകന യോഗം വിലയിരുത്തി. രണ്ടു ഡോസ് വാക്സിനേഷനും കൂടി 83ശതമാനത്തിലെത്തിയെങ്കിലും പല ജില്ലകളും പിന്നിലാണ്. കുട്ടികളിലെ വാക്സിനേഷൻ സംസ്ഥാനതലത്തിൽ 66ശതമാനമാണ്.എന്നാൽ തലസ്ഥാനം ഉ ൾപ്പെടെ പലയിടത്തും അതിൽ താഴെയാണ്.ഇതോടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനാവാത്ത സ്ഥിതി വരുമെന്ന് യോഗം വിലയിരുത്തി.
തിരുവനന്തപുരം ജില്ലയിൽ ആരാധനാലയങ്ങളിൽ വിലക്ക്
(സി. വിഭാഗം)
* യാതൊരുവിധ പൊതു പരിപാടികളും അനുവദിക്കില്ല.
*ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ല
*വിവാഹം,മരണാനന്തര ചടങ്ങുകളിൽ 20 പേർ
*സിനിമ തീയേറ്റർ,സ്വിമ്മിംഗ്പൂൾ,ജിം തുറക്കില്ല.
*ബിരുദ,ബിരുദാനന്തര ഫൈനൽ ഇയർ ക്ലാസും ,പത്ത്,പന്ത്രണ്ട് ക്ലാസും ഒഴികെ ഓൺലൈനിൽ
*ട്യൂഷൻ സെന്ററുകളിൽ ഒാൺലൈൻ കോച്ചിംഗ്
*റസിഡൻഷ്യൽ പഠനകേന്ദ്രങ്ങളിൽ ബയോബബിൾ
ബി. വിഭാഗം:
എറണാകുളം,കൊല്ലം,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,വയനാട്
( പൊതുചടങ്ങുകൾ പാടില്ല, വിവാഹ,മരണ ചടങ്ങുകളിൽ 20 പേർ )
എ. വിഭാഗം
മലപ്പുറം,കോട്ടയം,കണ്ണൂർ
(ചടങ്ങുകളിൽ പരമാവധി 50 പേർ)
സ്കൂൾ, കോളേജ് ഹാജർ കുറഞ്ഞാൽ ക്ളസ്റ്റർ
*സ്‌കൂളിലും കോളേജിലും തുടർച്ചയായി മൂന്ന് ദിവസം വിദ്യാർത്ഥികളുടെ ഹാജർനില 40ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടും
*സെറിബ്രൽ പാൾസി,ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനത്തിൽ ജോലി ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |