കോഴിക്കോട്: കള്ളക്കടത്ത് തടയാനും സ്വർണാഭരണ വ്യാപാരമേഖലയെ ശക്തിപ്പെടുത്താനും സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ചെയർമാൻ എം.പി. അഹമ്മദ് ആവശ്യപ്പെട്ടു. ഉയർന്ന ഇറക്കുമതി തീരുവയാണ് കള്ളക്കടത്തു കൂടാൻ മുഖ്യകാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധരും നിയമനിർമ്മാതാക്കളും സമ്മതിക്കുന്നുണ്ട്.
7.5 ശതമാനം കസ്‌റ്റംസ് തീരുവയടക്കം 10.75 ശതമാനമാണ് നിലവിൽ ഇറക്കുമതി നികുതി. നികുതിവെട്ടിച്ച് സ്വർണം കൊണ്ടുവരുന്നവർക്ക് വലിയ ലാഭമാണ്. നികുതി കുറച്ചാൽ കള്ളക്കടത്ത് അനാകർഷകമാകും. ഇറക്കുമതി തീരുവ നാലു ശതമാനമായെങ്കിലും കുറയ്ക്കണമെന്ന ആവശ്യം ബഡ്‌ജറ്റിൽ കേന്ദ്രധനമന്ത്രി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സെസുകളും ഒഴിവാക്കണം. പരമാവധി നാലു ശതമാനമേ നികുതി പാടുള്ളൂ.
അമേരിക്ക, ബ്രിട്ടൻ, ചൈന, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ സ്വർണത്തിന് ഇറക്കുമതി നികുതിയില്ലെന്ന് ഓർക്കണം. ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് പുറമേ എച്ച്.യു.ഐ.ഡി നിർബന്ധമാക്കണം. വ്യാപാരം സുതാര്യമെന്ന് ഉറപ്പാക്കണം. ജി.എസ്.ടി കുറയ്ക്കണം. നികുതി പിരിവ് കർശനമാക്കണം. ഈ നടപടികളിലൂടെ ഇന്ത്യൻ ജുവലറി രംഗത്ത് വലിയമാറ്റം സൃഷ്‌ടിക്കാം.
കൂടുതൽ തൊഴിലവസരമുണ്ടാകും. സർക്കാരിന്റെ വരുമാനവും ഉയരും. കയറ്റുമതിയും വർദ്ധിക്കുമെന്നതിനാൽ വിദേശനാണയ വരുമാനവും മെച്ചപ്പെടും. രാജ്യത്ത് 70-80 ശതമാനം വ്യാപാരവും അനധികൃതമായാണെന്ന് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. അതായത് ബില്ലില്ലാതെയും ജി.എസ്.ടി വെട്ടിച്ചുമാണ് കൂടുതൽ വ്യാപാരവും നടക്കുന്നത്. സർക്കാർ വിചാരിച്ചാൽ ഇത് എളുപ്പം തടയാം.
ഇതിന്, ആദ്യം എച്ച്.യു.ഐ.ഡി നിർബന്ധമാക്കണം. ഇത് ഉപഭോക്തൃ താത്പര്യം മെച്ചമാക്കും. ബില്ലില്ലാതെ സ്വർണം വാങ്ങിയാലുള്ള പ്രശ്‌നങ്ങൾ ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്തണം. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപാരം സർക്കാർ നിരീക്ഷിച്ച്, ജി.എസ്.ടി പരിശോധന കർശനമാക്കണമെന്നും എം.പി. അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |