തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടിത്തരാമെന്ന് പറഞ്ഞ് നടൻ ദിലീപിനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി സംവിധായകൻ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ് പണം ചോദിച്ചതെന്നാണ് ബൈജു കൊട്ടാരക്കര ചാനൽ ചർച്ചയിൽ പറഞ്ഞത്. ദിലീപിന്റെ ഉറ്റസുഹൃത്തായ സംവിധായകനോടാണ് പണം ചോദിച്ചതെന്നും അദ്ദേഹം പറയുന്നു.
ഫോണിൽ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. വിശദാംശം വീണ്ടെടുക്കാൻ ഫോൺ സംവിധായകനിൽ നിന്ന് വാങ്ങി. ഫോൺ സൈബർ പരിശോധനയ്ക്ക് നൽകി. കൊച്ചിയിലെ ഐ.ടി സ്ഥാപനത്തിലെ സലീഷ് എന്ന ആൾക്കാണ് ഫോൺ നൽകിയത്. സലീഷ് പിന്നീട് ആലുവയിൽ വച്ച് അജ്ഞാത വാഹനമിടിച്ച് മരിച്ചുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരമാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ദിലീപിന് പുറമേ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെയും ജാമ്യഹർജി മാറ്റിയിട്ടുണ്ട്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |