തൊടുപുഴ: വെട്ടിമറ്റം കവലയിൽ പ്രവർത്തിക്കുന്ന കെ.സി. റബ്ബേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും 1200 കിലോ റബ്ബർ ഷീറ്റ് മോഷണം പോയി. കലയന്താനി കാനാപറമ്പിൽ ജോർജിന്റെ ഉടമസ്ഥതയിലുളളതാണ് റബ്ബർ കട. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സ്ഥാപനത്തിന്റെ പിൻവാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. റബർഷീറ്റിന് പുറമേ അലമാരയിൽ സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും മോഷ്ടാക്കൾ കവർന്നു. ഇതിന് പുറമേ സ്ഥാപനത്തിനുള്ളിൽ നാശനഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ ഉടൻ തന്നെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സി.ഐ വി.സി. വിഷ്ണു കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വെട്ടിമറ്റത്ത് എണ്ണപ്പന തോട്ടത്തിന് സമീപം ഒറ്റപ്പെട്ട പ്രദേശത്താണ് കട. ലോറി പോലുള്ള വാഹനമെത്തിച്ചാണ് മോഷ്ടാക്കൾ ഇത്രയധികം റബ്ബർ കടത്തിക്കൊണ്ട് പോയതെന്നാണ് നിഗമനം. രണ്ടിലധികം ആളുകൾ മോഷണത്തിൽ ഉൾപ്പെട്ടതായും സംശയിക്കുന്നു. പ്രദേശത്തേക്കുള്ള വഴിയരികിലെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമായി സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |