ന്യൂഡൽഹി : രാഷ്ട്രപതിയുടെ അംഗരക്ഷക സൈന്യത്തിലെ പ്രധാനിയായ വിരാട് എന്ന കുതിരയുടെ യാത്രയയപ്പ് പോലെയായി 73ാമത് റിപ്പബ്ലിക് ദിനാഘോഷം. കഴിഞ്ഞ15ന് കരസേന ദിനത്തോടനുബന്ധിച്ച് വിരാടിന് കരസേനാ മേധാവിയുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. വിരാടിനെ സംബന്ധിച്ചടത്തോളം തന്റെ 13ാമത്തെയും അവസാനത്തെയും പരേഡായിരുന്നു ഇത്. 2000 സെപ്തം.12നാണ് വിരാട് രാഷ്ട്രപതിയുടെ അംഗരക്ഷക സേനയുടെ ഭാഗമായത്. അന്നവന് നാല് വയസ്. കുതിരകളിലെ ഹനോവേറിയൻ ഇനമാണ്. ഒരു ദശാബ്ദത്തിലേറെയായി സേനയുടെ കമാൻഡർ ചാർജറാണ്. റിപ്പബ്ലിക് ദിനപരേഡിന് ശേഷം മടങ്ങുന്നതിനിടയിൽ പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ വിരാടിനെ തലോടികൊണ്ട് വിട ചൊല്ലിയത് വികാരനിർഭരമായ കാഴ്ചയായി. വിരമിക്കലിന് ശേഷം ഏതെങ്കിലും സൈനിക താവളത്തിൽ വിരാട് വിശ്രമജീവിതം നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |