എരുമപ്പെട്ടി: കുന്നംകുളം, എരുമപ്പെട്ടി സ്റ്റേഷനുകളിലെ ചില പൊലീസ് ഉദ്യോഗസ്ഥരും മണ്ണ് കടത്ത് സംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അവർക്കെതിരെ വകുപ്പ്തല അന്വേഷണം ആരംഭിച്ചു. ചില പൊലീസ് ഉദ്യോഗസ്ഥരും മണ്ണ് മാഫിയ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. എരുമപ്പെട്ടി സ്റ്റേഷനിലെ ഡ്രൈവർ നാരായണൻ, കുന്നംകുളം സ്റ്റേഷനിലെ എ.എസ്.ഐമാരായ ഗോകുലൻ, ജോയ് തോമാസ്, പൊലീസ് ഓഫീസർമാരായ അബ്ദുൾ റഷീദ്, ഷിബിൻ, ഷെജീർ, ഹരികൃഷ്ണൻ എന്നിവരെയാണ് കുന്നംകുളം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. സിനോജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യനാഥ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുന്നംകുളം എസ്.ഐ പിടികൂടിയ മണ്ണ് കടത്ത് സംഘാംഗത്തിന്റെ ഫോണിൽ നിന്നാണ് ഉദ്യോഗസ്ഥരും മണ്ണ് കടത്ത് സംഘങ്ങളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകൾ ലഭിച്ചത്. മണ്ണ് കടത്ത് പിടികൂടുന്നതിനായി ഇൻസ്‌പെക്ടർ, എസ്.ഐ ഉൾപ്പടെയുള്ളവർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ ഈ ഉദ്യോഗസ്ഥർ മണ്ണ് കടത്തുകാർക്ക് വിവരം നൽകിയിരുന്നു. അതിനാൽ മണ്ണെടുപ്പ് തടയാൻ പൊലീസിന് സാധിച്ചിരുന്നില്ല. മാഫിയാ സംഘങ്ങളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണത്തിന്റെ റെക്കോർഡ് രേഖകളും ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ നീക്കങ്ങൾ ചോർത്തി കൊടുക്കുന്നതിന് പ്രതിഫലമായി വൻതുകയാണ് ഇവർ കൈപ്പറ്റിയിരുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നത് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിലാണ്. മണ്ണ് കടത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് എരുമപ്പെട്ടി സ്റ്റേഷനിലെ ഡ്രൈവർ നാരായണനാണെന്ന് ആരോപണമുണ്ട്. ഇയാൾക്കെതിരെ മുൻപും പരാതിയുയർന്നിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇയാൾക്ക് പലതവണ താക്കീത് നൽകിയതാണ്. തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി, കുന്നംകുളം മേഖലയിലെ മണ്ണ് കടത്തുക്കാരുടേയും നിരീക്ഷണത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോൺ കോളുകൾ സൈബർ വിംഗ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. സ്‌പെഷ്യൽ സ്‌ക്വാഡും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇതര സംസ്ഥാന തൊഴിലാളികളുടെ മേൽവിലാസത്തിലെടുത്ത സിം കാർഡുകളാണ് ചില ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |