തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കമുള്ള എല്ലാവർക്കും ക്വാറന്റൈൻ വേണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർക്കും പരിചരിക്കുന്നവർക്കും മാത്രം മതി. മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോൺ മാരകമല്ലാത്തതും വാക്‌സിൻ പ്രതിരോധം വ്യാപകമായതുമാണ് കാരണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഈ മാസം അവസാന ആഴ്ചയിൽ കഴിഞ്ഞ നാല് ആഴ്ചകളെക്കാൾ രോഗികളുടെ എണ്ണം കുറവാണ്.
ഡോക്ടർമാർ കൊവിഡ് ബാധിതരാകുന്നതിനാൽ അവരുടെ കുറവ് പരിഹരിക്കാൻ ട്രാവൻകൂർ മെഡിക്കൽ കൗൺസിലിൽ താത്കാലിക/സ്ഥിര രജിസ്‌ട്രേഷൻ നേടിയ എം.ബി.ബി.എസ് ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും സന്നദ്ധ സേവനത്തിനിറങ്ങണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. രണ്ടു മാസത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ടെലിമെഡിസിൻ ശക്തമാക്കാൻ വിരമിച്ച ഡോക്ടർമാരുടെ സേവനം കൂടുതലായി ഉപയോഗിക്കും. അത്യാവശ്യ ഘട്ടത്തിൽ മാത്രം ആശുപത്രിയിലേക്ക് പോയാൽ മതി.
കൊവിഡ് ബാധിതരായി ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ, ഗർഭിണികൾ, പ്രായംചെന്നവർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ തുടങ്ങിയവരുടെ ആരോഗ്യനില യഥാസമയം അറിയുന്നതിന് അങ്കണവാടി ജീവനക്കാരെ ചുമതലപ്പെടുത്തി. പോസിറ്റീവാകുന്നവരുമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽപെടുന്ന ആരോഗ്യ പ്രവർത്തകർ ബന്ധപ്പെടും. അല്ലെങ്കിൽ ദിശയുടെ 104,1056 നമ്പറുകളിലും ജില്ലാ കൊവിഡ് കൺട്രോൾ റൂമുകളിലും വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |