മുംബയ്: യുക്രെയിനിൽ നിന്നുള്ള ഇന്ത്യൻ സംഘത്തെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം മുംബയിലെത്തി. 219 യാത്രക്കാരെയും വഹിച്ചു കൊണ്ട് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ 27 മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റുമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള സംഘമാണ് എത്തിയത്. ഇന്നുച്ചയ്ക്ക് 1.45ഓടെയാണ് ബുക്കാറെസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. ആദ്യ ഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് റൊമാനിയയിൽ നിന്ന് പുറപ്പെടുന്നത്. മൂന്നാമത്തെ വിമാനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നും പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് നിലവിൽ യുക്രെയിനിൽ കുടുങ്ങിയിരിക്കുന്നത്. ഇതിൽ 2300 ഓളം മലയാളികളും ഉണ്ടെന്നാണ് സൂചന. യുക്രെയിനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളായിരുന്നു റൊമാനിയയിൽ എത്തിയത്. എത്രയും പെട്ടെന്ന് തന്നെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.
രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ ക്രമീകരിക്കാൻ രാജ്യത്തെ സ്വകാര്യ വിമാന കമ്പനികൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. യുദ്ധം കൂടുതൽ ശക്തമല്ലാത്ത യുക്രെയിനിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരെ ആദ്യം ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. യുക്രെയിനിൽ കുടുങ്ങിയിരിക്കുന്ന പൗരൻമാരെ തിരികെയെത്തിക്കാൻ മറ്റ് രാജ്യങ്ങളും ആശ്രയിക്കുന്നത് ഹംഗറി, പോളണ്ട്, റൊമേനിയ എന്നിവരെയായതിനാൽ ഈ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |