ന്യൂഡൽഹി: യുക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ളവരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തെ വിമർശിച്ച ശശി തരൂർ എം.പിയുടെ നിലപാട് തള്ളി കോൺഗ്രസ്. ഇന്ത്യൻ വിദ്യാർത്ഥികളടക്കമുള്ളവരെ ഒഴിപ്പിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്ന് രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിക്കുമ്പോഴും പാർട്ടി സ്വീകരിക്കുന്നത് ഇന്ത്യൻ സർക്കാരെടുത്ത അതേ നിലപാടാണ്. റഷ്യ - യുക്രെയിൻ പ്രശ്നം പരിഹരിക്കുന്നതിന്ന് നയതന്ത്ര ചർച്ചകളുടെ പാത സ്വീകരിക്കണമെന്ന് പാർട്ടിയുടെ വിദേശനയത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ഇന്നലെ വ്യക്തമാക്കി. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം ലോകത്തിന് മുമ്പിലെ ഗുരുതരമായ ഉത്ക്കണ്ഠയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സായുധ സംഘർഷം അവസാനിപ്പിക്കാനും മനുഷ്യ ജീവൻ രക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണം. ആനന്ദ് ശർമ്മയുടെ പ്രസ്താവനയിൽ റഷ്യയെ ആക്രമണകാരിയെന്ന് വിളിക്കാതിരുന്നതും ശ്രദ്ധേയമാണ്.
യു.എൻ രക്ഷാ കൗൺസിൽ നിന്നും പക്ഷം പിടിക്കാതെ വിട്ട് നിന്ന ശേഷം ഇന്ത്യ ഔദ്യോഗികമായി നടത്തിയ പ്രസ്താവനയ്ക്ക് സമാനമാണ് ആനന്ദ് ശർമ്മ ഇന്നലെ നടത്തിയ പ്രസ്താവനയും. യു.എന്നിൽ ഇന്ത്യ നിക്ഷ്പക്ഷ നിലപാടെടുത്തപ്പോൾ ഇന്ത്യ ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ് സ്ഥാനം പിടിച്ചെതെന്നായിരുന്നു ശശി തരൂർ നടത്തിയ വിമർശനം. അമേരിക്കൻ നിലപാടിനൊപ്പം നിൽക്കണമായിരുന്നുവെന്ന തരൂരിന്റെ നിലപാട് തള്ളിക്കളഞ്ഞ ആനന്ദ് ശർമ്മ അത് അദ്ദേഹത്തിന്റെ വ്യക്തപരമായ അഭിപ്രായാണെന്നും കൂടുതൽ ശക്തമായ വാക്കുകൾ ഉപയോഗിക്കരുതെന്നും പറഞ്ഞു.
നിരുപാധിക പിന്തുണയുമായി മമത
യുക്രെയിൻ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരുപാധിക പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര തലത്തിൽ രാജ്യം ഒരു വെല്ലുവിളി നേരിടുമ്പോൾ ആഭ്യന്തരമായ ഭിന്നതകൾ മാറ്റിവെച്ച് രാജ്യത്തിനായി നിലകൊള്ളേണ്ടതുണ്ട്. അന്തർദേശീയ തലത്തിൽ നമ്മുടെ രാജ്യത്തിന്റെ അന്തസ് വെല്ലുവിളിക്കപ്പെടാതിരിക്കാനും ഉയർത്തിപ്പിടിക്കാനും കഴിയണം. രാജ്യത്തിന്റെ യശസ് ഉയർന്ന് നിൽക്കണം. തങ്ങളുടെ ഈ നിലപാടിന്റെ ഭാഗമായാണ് പിന്തുണയെന്നും യുക്രെയിനിൽ നിന്ന് നമ്മുടെ പൗരന്മാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ അങ്ങേയ്ക്ക് ഒരു സർവകക്ഷി യോഗം വിളിക്കാൻ ഉദ്ദേശമുണ്ടോയെന്നും മമത കത്തിൽ ആരായുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |