ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ ജീവചരിത്രം 'ഉങ്കളിൽ ഒരുവൻ' കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. ചെന്നൈ നന്തമ്പാക്കം ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രണ്ട് ഇന്ത്യകൾ സൃഷ്ടിക്കുകയാണെന്നും ഒന്ന് സമ്പന്നർക്ക് വേണ്ടിയും മറ്റൊന്ന് ദരിദ്രർക്ക് വേണ്ടിയുമാണെന്ന് രാഹുൽഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്ത് ജനങ്ങൾക്കൊപ്പം നിൽക്കുന്നവർ ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണ്. ജുഡിഷ്യറിയും തിരഞ്ഞെടുപ്പ് കമ്മിഷനും മാദ്ധ്യമങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ജമ്മു കാശ്മീരിൽ ആരംഭിച്ചത് ബി.ജെ.പി അവിടം കൊണ്ട് അവസാനിപ്പിക്കില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. നാളെ തമിഴ്നാടിനെ മൂന്നായി വിഭജിച്ച് ഗവർണർ ഭരണം കൊണ്ടുവരാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ നിങ്ങളെന്തു ചെയ്യുമെന്നും ഒമർ ചോദിച്ചു.
ഇത് കേവലമൊരു പുസ്തക പ്രകാശന ചടങ്ങല്ലെന്നും വിഭാഗീയ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ നിലകൊള്ളുന്നവരുടെ ട്രെയിലറാണെന്നും ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. 2020ലെ ബീഹാർ തിരഞ്ഞെടുപ്പിനുശേഷം തേജസ്വി യാദവും രാഹുൽ ഗാന്ധിയും ആദ്യമായാണ് ഒരു വേദി പങ്കിടുന്നത്. പൂംപുഹാർ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ സ്റ്റാലിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളെക്കുറിച്ചാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |