തലസ്ഥാന നഗരത്തിൽ എത്ര തെരുവ് നായ്‌ക്കളുണ്ടെന്നതിന് ഒരു കണക്കുമില്ല. മുൻപ് സർവേ നടത്തി എണ്ണം മനസിലാക്കാൻ കോർപ്പറേഷന്റെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശ്രമം എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തു. ഇപ്പോൾ തെരുവ് നായ്‌ക്കളുടെ എണ്ണം കൂടിയെന്ന് പറയണമെങ്കിൽപ്പോലും കഴിഞ്ഞവർഷം നായ്‌ക്കളുടെ എണ്ണം എത്രയായിരുന്നു എന്നത് സംബന്ധിച്ച് ഏകദേശ ധാരണ വേണം. അതൊന്നും ലഭ്യമല്ല. പക്ഷേ ഓരോ ജംഗ്‌ഷനിലും നായ്‌ക്കളുടെ എണ്ണം കൂടി വരുന്നുണ്ടെന്നത് നാട്ടുകാർ നേരിടുന്ന യാഥാർത്ഥ്യമാണ്. മൂന്നും നാലും തെരുവ് നായ്‌ക്കളുണ്ടായിരുന്ന ജംഗ്ഷനുകളിൽ ഇപ്പോൾ കുറഞ്ഞത് ഒരു ഡസൻ എണ്ണത്തെയെങ്കിലും ഏതു നേരവും കാണാം. ഇതിന് പുറമേ ഇവറ്റകളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണവും കൂടുന്നു. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ 142 പേർക്കായി 85 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകുമെന്ന് വാർത്ത വന്നിരുന്നു. ഈ തുക അതത് തദ്ദേശസ്ഥാപനങ്ങളാണ് നൽകേണ്ടത്.
നായ്‌ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് 2018ലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ മൂന്ന് റിപ്പോർട്ടുകൾ പരിഗണിച്ചാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചത്. നഷ്ടപരിഹാരത്തിന് 142 പേർ അർഹരായത് അവർ അപേക്ഷിച്ചതുകൊണ്ടാണ്. എന്നാൽ കടിയേറ്റവരിൽ ബഹുഭൂരിപക്ഷത്തിനും നഷ്ടപരിഹാരത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. നായ്‌ക്കളുടെ ആക്രമണമേൽക്കുന്നവരിൽ ഏറിയ പങ്കും ഇരുചക്ര വാഹനക്കാരാണ്. വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കും പണം ലഭിക്കും. ചികിത്സയുടെ രേഖകൾ, വാഹനത്തിന്റെ അറ്റകുറ്റപ്പണിയുടെ ബിൽ തുടങ്ങിയവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഈ നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്ന് നായ്‌ക്കളെ വന്ധ്യംകരിക്കാൻ ചെലവാക്കിയിരുന്നെങ്കിൽ നായ്‌ക്കളുടെ എണ്ണം വളരെ കുറയുമായിരുന്നു. തിരുവനന്തപുരത്ത് വണ്ടിത്തടത്താണ് നായ്‌ക്കളെ വന്ധ്യംകരിക്കുന്ന കേന്ദ്രമുള്ളത്. ഇത് അറ്റകുറ്റപ്പണിക്കെന്ന പേരിൽ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. കോർപ്പറേഷൻ ഇക്കാര്യത്തിൽ തികഞ്ഞ ഉദാസീനതയാണ് പുലർത്തിപ്പോരുന്നത്.
തെരുവ് നായ്ക്കളുടെ കുട്ടികളെ ദത്തെടുക്കുന്ന പദ്ധതി തുടങ്ങിയെങ്കിലും വിജയിച്ചില്ല. ആളുകൾക്ക് മുന്തിയ ഇനം നായ്‌ക്കുട്ടികളെ വളർത്താനാണ് താത്‌പര്യം. അതിനാൽ വന്ധ്യംകരണത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നത് മാത്രമാണ് നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ ഫലപ്രദം. ജനങ്ങൾ അശ്രദ്ധമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് തെരുവ് നായ്‌ക്കൾ തമ്മിലുള്ള കടിപിടിക്കും തുടർന്ന് യാത്രക്കാർക്ക് നേരെയുള്ള ആക്രമണത്തിനും ഇടയാക്കുന്നുണ്ട്. നഗരസഭയുടെ ഭാഗത്തുനിന്നുള്ള പരിശോധനയും നടപടികളും കുറഞ്ഞതോടെ മാലിന്യം വലിച്ചെറിയൽ സർവസാധാരണമായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |