തിരുവനന്തപുരം: യുക്രെയിനിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി എത്തിക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്രം നടത്തിവരുന്ന ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാല് കേന്ദ്ര മന്ത്രിമാർ രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രെയിന്റെ അയൽരാജ്യങ്ങളിൽ നേതൃത്വം കൊടുക്കുന്നുണ്ട്. യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി താൻ നേരിട്ട് ആശയവിനിമയം നടത്തുകയാണ്.
കേരളം, ആന്ധ്രാപ്രദേശ്, അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമായി നേരത്തെ ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ പൂനെയിൽ നേരിട്ടെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അവരോട് വിശദീകരിച്ചു. അവർ പങ്കുവച്ച ആശങ്കകൾ കേന്ദ്രസർക്കാരിന് ഉത്തമ ബോധ്യമുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് കാര്യങ്ങൾ വിലയിരുത്തുന്നത്.
യുക്രെയിനിൽ പോരാട്ടം തുടരുന്ന മേഖലകളിൽ നിന്നും തങ്ങളുടെ കുട്ടികൾ പടിഞ്ഞാറൻ അതിർത്തിയിലും അയൽരാജ്യങ്ങളിലും എത്തിയതിൽ പല രക്ഷിതാക്കളും ആശ്വസിക്കുന്നത് കണ്ടതിൽ സന്തോഷമുണ്ടെന്നും മുരളീധരൻ പറഞ്ഞു.
കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ നൽകി:മുഖ്യമന്ത്രി
റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയിന്റെ കിഴക്കൻ മേഖലയിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിനും അവിടത്തെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
3500 ലേറെപ്പേർ ഓൺലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോർക്ക റൂട്ട്സ് ആസ്ഥാനത്ത് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ മുംബൈയിലും ഡൽഹിയിലും നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്ക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
യുക്രെയിനിൽ നിന്നു ഇന്നലെ ഡൽഹിയിയിൽ എത്തിയ 180 വിദ്യാർത്ഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ളൈറ്റിൽ സൗജന്യമായി കൊച്ചിയിലെത്തിച്ച് അവിടെ നിന്ന് നാട്ടിലേക്കും വാഹന സൗകര്യം ഒരുക്കി. തിരുവന്തപുരത്തേക്കും കാസർകോട്ടേക്കും ബസുകളാണ് ഏർപ്പെടുത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |