കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണാനുമതി തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. ചാനലുടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. കേരള പത്രപ്രവർത്തക യൂണിയനും ചാനൽ ജീവനക്കാരും നൽകിയ അപ്പീലുകളും തള്ളി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ ഫയലുകളും രഹസ്യറിപ്പോർട്ടും പരിഗണിച്ച് നേരത്തെ സിംഗിൾബെഞ്ച് ചാനലിന്റെ ഹർജി തള്ളിയിരുന്നു. ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.
വിധിയിൽ നിന്ന്
ചാനലിന്റെ അപ് ലിങ്കിംഗുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലിൽ അഭികാമ്യമല്ലാത്ത ചില ശക്തികളുമായി മാനേജ്മെന്റിന് ബന്ധമുണ്ടെന്നും ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അനുമതി പുതുക്കാൻ നൽകിയ അപേക്ഷ 2021ൽ പരിഗണിച്ചതിന്റെ ഫയൽ പരിശോധിച്ചു. അതിലും ഇന്റലിജൻസ് ബ്യൂറോയുടെ ഗൗരവമുള്ള പ്രതികൂല റിപ്പോർട്ടുകളുണ്ട്. രാജ്യസുരക്ഷയെയും പൊതു ജീവിതത്തെയും ബാധിക്കുന്നതാണെന്ന സൂചനകളുമുണ്ട്. അതീവ സുരക്ഷാ ഫയലായതിനാൽ കൂടുതൽ വ്യക്തമാക്കുന്നില്ല. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന കാരണങ്ങളുണ്ടായാൽ ചാനലിന്റെ വിവിധ അനുമതികൾ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്.
സുപ്രീം കോടതിയിൽ ഹർജി നൽകി
സംപ്രേഷണ വിലക്കിനെതിരെ ചാനൽ ഉടമകളായ മാദ്ധ്യമം ബ്രോഡ്‌കാസ്റ്റിംഗ് ലിമിറ്റഡ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകരായ ഹാരിസ് ബീരാൻ, പല്ലവി പ്രതാപ് എന്നിവർ മുഖേന ഇന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യമുന്നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |