മാഹി: അറബിക്കടലിൽ അഞ്ചേക്കറിൽ സ്ഥിതിചെയ്യുന്ന വലിയ കല്ലുപാറയെ ജൈവവൈവിധ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ സാദ്ധ്യത പഠിക്കാൻ വിദഗ്ധസംഘമെത്തി . അഴിയൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കല്ലുപാറയുടെ ജൈവ വൈവിദ്ധ്യ പ്രാധാന്യം മനസ്സിലാക്കുന്നതിന് ജില്ലാതല ടെക്നിക്കൽ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത് .
കോഴിക്കോട് സെൻട്രൽ മറൈൻ ഫിഷറിസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂലെ മുഖ്യശാസ്ത്രജ്ഞൻ ഡോ:പി.കെ. അശോകൻ, ഫറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ:കിഷോർ കുമാർ, മീഞ്ചന്ത ഗവ:ആർട്സ് ആൻഡ് കോളേജിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ റിയാസ്, ജൈവവൈവിദ്ധ്യ ബോർഡ് ജില്ല കോർഡിനേറ്റർ കെ.പി.മഞ്ജു, റിസർച്ച് ഫെലോ നിഖിൽ എന്നിവരടങ്ങിയ സംഘമാണ് കടലിലെ കല്ലുപാറയിൽ നേരിട്ട് പരിശോധന നടത്തിയത്.പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, പഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന കമ്മിറ്റി കൺവീനർ പി.കെ.പ്രകാശൻ, ഒ.ടി.ബാബു, പഞ്ചായത്ത് പ്രൊജ്ര്രക് അസിസ്റ്റന്റ് കെ.കെ.സഫീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.പഠന റിപ്പോർട്ട് എത്രയും വേഗത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നൽകുമെന്ന് ജില്ലാ കോ ഓർഡിനേറ്റർ കെ.പി. മഞ്ജു അറിയിച്ചു.
സാമ്പിളുകൾ ശേഖരിച്ചു
കല്ലുപാറയിലെ 22 ഇനം സാമ്പിളുകൾ പഠനത്തിനായി ശേഖരിച്ചു. കടലിൽ നിന്ന് പൊങ്ങി നിൽക്കുന്ന 150 മീറ്റർ സ്‌ക്വയർ വിസ്തീർണ്ണമുള്ള പാറക്കല്ലിൽ വിവിധയിനം കടൽ പായലുകൾ ഉണ്ട്, കടൽ ജീവികളുടെ ഒളിതാവളമാണ് കല്ലുപ്പാറ. വിവിധയിനം പക്ഷികളുടെ ഇടത്താവളവും ഭക്ഷണം കഴിക്കാനുള്ള ഇടവുമാണ് പാറക്കൂട്ടം. സാധാരണ കണ്ടുവരുന്ന ചെങ്കല്ല് പാറക്ക് പകരം ഗ്രാനൈറ്റ് പാറയാണ് കല്ലുപാറ. അന്യം നിന്ന് പോകുന്ന ധാരാളം സൂക്ഷ്മജീവികളെ പാറയിൽ കണ്ടെത്തി.കൂടാതെ വിവിധയിനം കല്ലുമ്മക്കായ സമൃദ്ധമായി വളരുന്ന പാറക്കൂട്ടം മത്സ്യത്തൊഴിലാളികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. ഹാർബറിന്റെ സംരക്ഷണ കവചം കൂടിയാണ് അഞ്ച് ഏക്കറിൽ പരന്നു കിടക്കുന്ന കല്ലുപാറ. വിവിധയിനം മുരു പാറക്ക് ഇരുവശങ്ങളും ഉണ്ട്. വേലിയേറ്റത്തിലും വേലിയിറക്കത്തിലും പാറയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും സൂക്ഷ്മജീവികളുടെ സാന്നിധ്യവും പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കല്ലു പാറയെ പര്യാപ്തമാക്കുന്നതാണ്. അഴിയൂർ ഗ്രാമപഞ്ചായത്തിലെ കടൽതീരം,വലിയപാറ, വെള്ളിയാങ്കല്ല് എന്നിവ ചേർത്ത് ടൂറിസം പദ്ധതിക്ക് വലിയ സാദ്ധ്യത തെളിയുന്നുണ്ട്.
ടൂറിസം സാദ്ധ്യത പരിഗണിക്കണം
വലിയ കല്ലു പാറയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം, മത്സ്യത്തൊഴിലാളിയുടെ വരുമാന വർദ്ധനവിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം, കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ഇന്റർ ടൈഡൽ ടൂറിസം പദ്ധതി എന്നിവ ആരംഭിക്കുവാൻ വിദഗ്ധസംഘത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ചേർന്ന കൂടിയിരിപ്പ് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ കെ.ലീല, പി.കെ.പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, പി.കെ. പ്രകാശൻ, ഒ.ടി.ബാബു,സിജോ, അമൽ, അശോകൻ, സുധീഷ് എന്നിവർ സംസാരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |