കൊല്ലം: കൊട്ടാരക്കര നഗരസഭാ പ്രദേശത്ത് കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണുള്ളത്. 2000 ലിറ്റർ വരുന്ന ഒരു ടാങ്ക് വെള്ളത്തിന് 700 രൂപയാണ് വില. അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് കഷ്ടിച്ച് ഒരാഴ്ചത്തേക്കേ ഇത് തികയൂ. മാസം ഈ ഇനത്തിൽ 3,500 രൂപയോളമാണ് ചെലവ്.
ടാങ്കർ ലോറികൾ വാടകയ്ക്കെടുത്തും സ്വന്തം വാഹനങ്ങളിലുമാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിക്കുന്നത്. കൂടാതെ പത്തോളം ടാങ്കർ ലോറികളും ഓടുന്നുണ്ട്. കൊട്ടാരക്കട ടൗൺ, ആനക്കോട്ടൂർ, അമ്പലപ്പുറം, കല്ലുവാതുക്കൽ, തുടങ്ങിയ മേഖലകളിൽ ടാങ്കർ ലോറികളിലാണ് കുടിവെള്ളം എത്തിക്കുന്നത്.
കൊട്ടാരക്കര നഗരസഭാ പ്രദേശത്തും പവിത്രേശ്വരം, നെടുവത്തൂർ, പുത്തൂർ, കുളക്കട, വെട്ടിക്കവല, പൂയപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കറുകളിൽ എത്തിച്ച് തുടങ്ങിയെങ്കിലും ഗ്രാമ പഞ്ചായത്തുകൾ ജലവിതരണത്തിന് കാര്യമായ ശ്രമം തുടങ്ങിയിട്ടില്ല.
ശാസ്താംമുകൾ, പുളിമൂട്, പടിഞ്ഞാറ്റിൻകര, കാടാങ്കുളം തുടങ്ങിയ ചെറുകിട ജലപദ്ധതികളൊന്നും ഫലപ്രദമല്ല. കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും ജലക്ഷാമം രൂക്ഷമാക്കുന്നു. ഒരാഴ്ചക്കിടയിൽ നാലും അഞ്ചും തവണയാണ് പൈപ്പ് പൊട്ടുന്നത്. ഇതിനെതിരെ മുനിസിപ്പൽ ചെയർമാന് വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ കുത്തിയിരിക്കേണ്ട അവസ്ഥയുമുണ്ടായി.
പേരിലൊതുങ്ങി കുടിവെള്ള പദ്ധതികൾ
1. കെ.ഐ.പി കനാലുകൾ പ്രയോജനപ്പെടുന്നില്ല
2. സബ് കനാലുകൾ മിക്കതും തകർന്നു
3. ജലമൊഴുക്ക് നിലച്ച അവസ്ഥ
4. സബ് കനാലുകൾ മാലിന്യം കേന്ദ്രങ്ങൾ
5. നവീകരിക്കാൻ നടപടിയില്ല
""
നഗരസഭയും നെടുവത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 150 കോടി രൂപ ചെലവിൽ പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുന്ന പ്രവർത്തനം നടന്നുവരുന്നു. നഗരസഭാ പ്രദേശത്ത് ഒന്നരയേക്കർ സ്ഥലത്ത് പ്ളാന്റ് സ്ഥാപിക്കും.
എ. ഷാജു.
നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |