തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമായ എ.കെ. ആന്റണി താമസം തിരുവനന്തപുരത്തെ വീട്ടിലേക്ക് മാറ്റുന്നു. വഴുതക്കാടിന് സമീപം ഈശ്വരവിലാസം റോഡിലാണ് അദ്ദേഹത്തിന്റെ വീടായ അഞ്ജനം.
കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ മുതിർന്ന അംഗമെന്ന നിലയ്ക്ക് ഏറെ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ് ആന്റണി പ്രവർത്തിച്ചുവരുന്നത്. ഇപ്പോൾ കേരളത്തിലുള്ള അദ്ദേഹം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നു.
ആന്റണിയുടെ രാജ്യസഭയിലെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. രാജ്യസഭാംഗമായി തുടരാനും അദ്ദേഹത്തിന് താത്പര്യമില്ല. 2016 ഏപ്രിൽ മൂന്നിനാണ് ആന്റണി രാജ്യസഭാംഗമായത്. ദേശീയ നേതൃത്വത്തിൽ തുടരുമെങ്കിലും കേരളം കേന്ദ്രീകരിച്ചാവും ഇനി കൂടുതൽ സമയം പ്രവർത്തിക്കുക. ഇത് സംഘടനയെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് കേരളത്തിലെ മറ്റു നേതാക്കളും പറയുന്നത്.
ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് ഇടതുപക്ഷം തുടർ ഭരണം നേടിയ സാഹചര്യത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. ദേശീയതലത്തിൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്പോൾ കേരളത്തെപ്പോലെ വളക്കൂറുള്ള മണ്ണ് പ്രയോജനപ്പെടുത്തിയേ തീരൂ. ജനഹൃദയങ്ങളിൽ വലിയ സ്വാധീനമുള്ള എ.കെ.ആന്റണിയുടെ സാന്നിദ്ധ്യം സംഘടനയുടെ സുഗമമായ പോക്കിന് ഗുണകരമാവുമെന്ന അഭിപ്രായക്കാരാണ് പല നേതാക്കളും.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ കെ.പി.സി.സി ആസ്ഥാനത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വാർത്താലേഖകരോട് പ്രതികരിക്കാൻ ആന്റണി തയ്യാറായില്ല. ' റീ അറേഞ്ച്‌മെന്റുകൾ നടക്കുകയാണ്. ഇപ്പോൾ ഒന്നും പറയാനില്ലെ'ന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |