SignIn
Kerala Kaumudi Online
Saturday, 27 April 2024 2.20 AM IST

മഹാരാഷ്ട്ര നിയമസഭയിൽ നയപ്രഖ്യാപനം ഒരു മിനിട്ട് : സഭ വിട്ടിറങ്ങി ഗവർണർ

maharashtra

ന്യൂഡൽഹി: ഭരണപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ട് കൊണ്ട് അവസാനിപ്പിച്ച് നിയമസഭ വിട്ടിറങ്ങി മഹാരാഷ്ട്ര ഗവർണർ ഭഗത്‌സിംഗ് കോഷിയാരി. മഹാരാഷ്ട്രാ വിധാൻ സഭയിലാണ് അസാധാരണമായ സംഭവം നടന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ 11ന് ഗവർണർ സെൻട്രൽ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഭരണപക്ഷ എം.എൽ.എമാർ ഛത്രപതി ശിവജി മഹാരാജിനെ വാഴ്ത്തിക്കൊണ്ട് മുദ്രാവാക്യം മുഴക്കി. ഗവർണർ പ്രസംഗിക്കാനെഴുന്നേറ്റപ്പോൾ കള്ളപ്പണക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ മുദ്രാവാക്യം മുഴക്കി. ഒപ്പം ദാവൂദ് ഇബ്രാഹിമിന്റെയും മന്ത്രി നവാബ് മാലിക്കിന്റെയും പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. തുടർന്ന് നയപ്രഖ്യാപന പ്രസംഗം മേശപ്പുറത്ത് വച്ച് കഷ്ടിച്ച് മൂന്ന് വരി വായിച്ച ശേഷം ഫയൽ അടച്ച് 11.02 ന് ഗവർണർ വേദി വിടുകയായിരുന്നു.

ഗവർണറുടെ നടപടി ഭരണപക്ഷത്തെ ഞെട്ടിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. ഭരണകക്ഷി എം.എൽ.എമാർ ദേശീയഗാനം ആലപിച്ചു. ഛത്രപതി ശിവജി മഹാരാജിന്റെ ഗുരു സമർത്ഥ് രാംദാസ് ഇല്ലായിരുന്നെങ്കിൽ ശിവജി ഒന്നുമാകില്ലെന്ന ഗവർണറുടെ പരാമർശത്തിനെതിരായായിരുന്നു ഭരണപക്ഷ പ്രതിഷേധമെങ്കിലും കേന്ദ്ര സർക്കാരും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോരാണ് യഥാർത്ഥ കാരണം. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ കഴിഞ്ഞയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നടന്ന സമ്മേളനം ബി.ജെ.പിയും ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ഗവർണറെ തിരിച്ച് വിളിക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രമേയം കൊണ്ട് വരാനുദ്ദേശിക്കുന്നതായി കോൺഗ്രസ് നേതാവ് നാനാപടോളെ പറഞ്ഞു. ദേശീയ ഗാനാലാപനം വരെ ഗവർണർ സെൻട്രൽ ഹാളിൽ നിന്ന് പുറത്ത് പോകാൻ പാടില്ലായിരുന്നുവെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ പറഞ്ഞു.

പ്രസംഗം പൂർത്തിയാക്കാതെ ദേശീയഗാനാലാപനത്തിന് മുമ്പ് സഭ വിട്ട ഗവർണറുടെ നടപടി ദൗർഭാഗ്യകരമാണെന്ന് പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.

 ഗവർണറുടെ പ്രസ്താവന ആയുധമാക്കി സർക്കാർ

ഛത്രപതി ശിവജി മഹാരാജിന്റെ ഗുരു സമർത്ഥ് രാംദാസാണെന്ന ഗവർണറുടെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. ശിവജിയുടെ പരമ്പരയിലെ നേരിട്ടുള്ള പിൻഗാമിയും രാജ്യസഭാ എം.പിയുമായ ഉദയൻ രാജെഭോസ്‌ലെയും പ്രസ്താവന പിൻവലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു. ശിവജിയുടെ മാതാവ് ജീജാഭായിയാണ് അദ്ദേഹത്തിന്റെ ഗുരുവെന്ന് വ്യക്തമാണെന്നും എന്നിട്ടും സമർത്ഥ് രാംദാസിനെ ഗുരുവായി ചിത്രീകരിക്കുന്ന പ്രസ്താവന മഹാരാഷ്ട്രയുടെ വികാരം വ്രണപ്പെടുത്തിയെന്നും ഭോസ്‌ലെ പറഞ്ഞു. ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കിയ ഗവർണറുടെ പ്രസ്താവനയാണ് മഹാരാഷ്ട്ര സർക്കാരും ആയുധമാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.