തൃശൂർ: കോൺഗ്രസ് വിമതനെ മേയറാക്കിയുള്ള ഇടതുഭരണത്തിനെതിരെ അവിശ്വാസത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. മേയർ എം.കെ. വർഗീസിനും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനുമെതിരെ അവിശ്വാസപ്രമേയം പരിഗണിക്കണമെന്ന നോട്ടീസ് പ്രതിപക്ഷനേതാവായ രാജൻ പല്ലന്റെ നേതൃത്വത്തിൽ കളക്ടർ ഹരിത വി. കുമാറിന് കൈമാറി. നടപടിക്രമം അനുസരിച്ച് 15 ദിവസത്തിനകം യോഗം വിളിച്ചു പ്രമേയം പരിഗണിക്കണം.
ഡി.സി.സി ഓഫീസിൽ കോൺഗ്രസ് കൗൺസിലർമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗത്തിലാണ് അന്തിമതീരുമാനം കൈക്കൊണ്ടത്.
55അംഗ ഭരണസമിതിയിൽ കോൺഗ്രസിനു 24, ബി.ജെ.പിക്ക് ആറ് കൗൺസിലർമാരുണ്ട്. ഭരണപക്ഷത്ത് മേയർ അടക്കം 25 പേർ. ബി.ജെ.പിയും അവിശ്വാസപ്രമേയത്തിനു പിന്തുണ നൽകിയാൽ എൽ.ഡി.എഫ് ഭരണം താഴെവീഴും. കോൺഗ്രസ് വിമതനായി മത്സരിച്ചുജയിച്ച മേയർ എം.കെ. വർഗീസും ഇടതുസ്വതന്ത്രരായ എം.എൽ. റോസിയും സി.പി. പോളിയും ഉൾപ്പെടെയാണ് ഭരണപക്ഷത്ത് 25 പേരുള്ളത്. കേവലഭൂരിപക്ഷമില്ലെങ്കിലും ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനിൽ. 2015ൽ ഭരണത്തിലേറുമ്പോൾ കേവല ഭൂരിപക്ഷമില്ലാതെ ഇടതുപക്ഷം കാലാവധി പൂർത്തിയാക്കിയിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിതർക്കത്തെ തുടർന്ന് നെട്ടിശേരിയിൽ എം.കെ. വർഗീസ് കോൺഗ്രസ് വിമതനായി രംഗത്തുവന്നു. ജയിച്ച വർഗീസുമായി ചർച്ച നടത്തി ഇടതുപക്ഷം കൂടെ നിറുത്തി.
തിരുവില്വാമല പഞ്ചായത്തിൽ ബി.ജെ.പി പ്രസിഡന്റിനെ നീക്കാൻ സി.പി.എമ്മും കോൺഗ്രസും കൈകോർത്തിരുന്നു. ഇതിനുപകരം വീട്ടാൻ സി.പി.എമ്മിനെതിരെ എവിടെ അവിശ്വാസം വന്നാലും പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. ആ നിലയിൽ ബി.ജെ.പി ഉറച്ചുനിന്നാൽ ഇടതുഭരണം വീഴും.
എന്നാൽ തുടർന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും ഇടതുപക്ഷത്തിന് അവസരം തുറന്നുകിട്ടും. ബി.ജെ.പി കോൺഗ്രസിനെ പരസ്യമായി പിന്തുണയ്ക്കില്ല എന്നതിനാലാണിത്.
അതിനിടെ ഇടതുപക്ഷത്തു നിന്നും രണ്ടുപേരെ ലക്ഷ്യമിട്ട് കോൺഗ്രസ് ചരടുവലിക്കുമെന്നാണ് സൂചന. അതു വിജയിക്കുമോയെന്നു കണ്ടറിയണം. മൂന്ന് വർഷത്തേക്ക് എം.കെ. വർഗീസിനെ പിന്തുണയ്ക്കാനാണ് ഇടതുമുന്നണി ധാരണയെങ്കിലും ഇന്നത്തെനിലയിൽ എം.കെ. വർഗീസിനെ മാറ്റാൻ സി.പി.എമ്മിനു കഴിയില്ല.
അവിശ്വാസത്തെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ബി.ജെ.പി തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയപരമായ തീരുമാനമായതിനാൽ സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തശേഷം മാത്രമേ എടുക്കൂ. തിരുവില്വാമലയിൽ ബി.ജെ.പി ഭരണത്തെ അട്ടിമറിച്ച് കോൺഗ്രസാണ് ഭരണത്തിലെത്തിയത്.എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം- അഡ്വ. കെ.കെ. അനീഷ് കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ആകെ സീറ്റ്: 55
ഇടതുപക്ഷം: 25
കോൺഗ്രസ്: 24
ബി.ജെ.പി: 06
അവിശ്വാസം കെ.പി.സി.സിയുടെ അറിവോടെ
തൃശൂർ: കോർപറേഷനിലെ തുടർച്ചയായ അഴിമതി, കൗൺസിലർമാരുടെ അവകാശങ്ങൾ നിഷേധിക്കൽ, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. കെ.പി.സി.സി. നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് അവിശ്വാസ പ്രമേയൺ കോൺഗ്രസ് കൊണ്ടുവരുന്നത്.
നേതൃത്വം ഇക്കാര്യത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിർദേശങ്ങൾ തേടിയിരുന്നു. കഴിഞ്ഞ മൂന്നുമാസം മുമ്പ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തത്വത്തിൽ തീരുമാനിച്ചിരുന്നു. തനിച്ചു ഭൂരിപക്ഷമില്ലെന്ന അവസ്ഥയിൽ ഒത്തുതീർപ്പിലൂടെ നീങ്ങേണ്ട പല വിഷയങ്ങളിലും വെല്ലുവിളിച്ചും തന്നിഷ്ടം കാട്ടിയും ഭരണപക്ഷത്തെ ചുരുക്കം ചിലർ പ്രതിപക്ഷത്തെ നിരന്തരം കുത്തിനോവിച്ചെന്നതിലും അമർഷത്തിലാണ് കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |