പുനലൂർ: റബർ എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ഏഴ് ഏക്കറോളം ഭൂമിയിലെ മരങ്ങൾ കത്തി നശിച്ചു. പ്ലാച്ചേരിയിലെ എ.വി.ടിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനാണ് ഇന്നലെ രാവിലെ 11.40 ഓടെ തീപിടിച്ചത്.
രണ്ടുവർഷം പ്രായമായ 1200 ഓളം റബർ മരങ്ങൾ കത്തി നശിച്ചു. കടുത്ത വേനലിൽ തൈകൾക്ക് ചൂടേൽക്കാതിരിക്കാൻ ചുവട്ടിൽ വെട്ടിക്കൂട്ടിയിരുന്ന കാടുകൾക്കാണ് ആദ്യം തീ പിടിച്ചത്. തുടർന്ന് മറ്റ് സ്ഥലങ്ങളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. എസ്റ്റേറ്റിന് സമീപത്തെ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്ന താഴ്ന്ന പ്രദേശത്താണ് ആദ്യം തീ പടർന്നതെന്ന് സമീപവാസികൾ പറയുന്നു.
പുക ഉയരുന്നത് കണ്ട നാട്ടുകർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പുനലൂരിൽ നിന്ന് നാല് യൂണിറ്റെത്തി തീ അണയ്ക്കാൻ ശ്രമം ആരംഭിച്ചു. പിന്നീട് പത്തനാപുരം ഫയർ സ്റ്റേഷനിൽ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി. ഉച്ചക്ക് 2.30 ഓടെ തീ പൂർണമായും അണച്ചു. 1600 ഓളം ഏക്കർ വരുന്നതാണ് റബർ എസ്റ്റേറ്റ്.
പുനലൂർ ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ മാസ്റ്റർ നസീർ, ഗ്രേഡ് അസി. അശോകൻ, ഫയർമാന്മാരായ അനിൽകുമാർ, മനോജ്, ജയിംസ്, അഖിൽ, മനു, ശരത്ത്, രമേശ് കുമാർ, ആതൽ ഇമാം, അനുമോൻ, ശ്രീകുമാർ, അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
""
എസ്റ്റേറ്റിന് മുകളിലൂടെ കടന്നുപോകുന്ന 11 കെ.വി വൈദ്യുതി ലൈനിൽ നിന്നോ, സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നോ സ്പാർക്കിംഗ് ഉണ്ടായതാകാം തീ പിടിത്തത്തിന് കാരണം.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |