പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ജീവിതാനുഭവ കഥ മുൻ മന്ത്രി വി.സി. കബീർ ദേശീയ വനിതാ കമ്മിഷൻ മുൻ അംഗം ഡോ. എൻ. പ്രമീളാദേവിക്ക് നൽകി പ്രകാശനം ചെയ്തു. വാളയാറിൽ മരിച്ച സഹോദരിമാരിൽ ഇളയ പെൺകുട്ടിയുടെ അഞ്ചാം ചരമവാർഷികത്തിൽ ഇന്നലെ അട്ടപ്പള്ളത്ത് നടന്ന അനുസ്മരണത്തിലാണ് 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്ന പുസ്തകം പ്രകാശനം ചെയ്തത്. അനുസ്മരണം സംസ്ഥാന മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെ.ബി. മേത്തർ ഉദ്ഘാടനം ചെയ്തു. സാധുജന പരിപാലന സംഘം വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി. ഗ്രന്ഥകർത്താവ് വിനീത അനിൽ, വി.എം. മാർസൻ എന്നിവർ സംസാരിച്ചു.
പുസ്തകം വായിച്ചാൽ സത്യം മനസിലാകും
'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്ന പുസ്തകം വായിച്ചാൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് ആളുകൾക്ക് മനസിലാകുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. മക്കൾ നഷ്ടപ്പെട്ട ദിവസം മുതൽ സമൂഹത്തോട് ഞാൻ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്. പക്ഷേ, അത് ചുരുക്കം ചിലരിലേക്ക് മാത്രമേ എത്തിയുള്ളു. ഒരുപാടുപേർ എന്നെ കുറിച്ച് മോശമായി പറഞ്ഞു, ഇപ്പോഴും തുടരുന്നുണ്ട്. ഒരാളെ കുറിച്ച് മോശമായി പറയുമ്പോൾ അവരെ കുറിച്ച് മുഴുവനും അറിഞ്ഞിരിക്കണം. എനിക്ക് പറയാനുള്ളത് എന്റെ മരണംവരെ തുടരുമെന്ന് അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |