കോട്ടയം : റബർ വിലയിടിവിനെ തുടർന്ന് തെങ്ങ് കൃഷിയിലേക്ക് ചുവട് മാറിയ കർഷകർ വിളവ് ലഭിക്കാതെ വന്നതോടെ ദുരിതത്തിൽ.
സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച നടപ്പാക്കിയ കേരഗ്രാമം പദ്ധതിയും കർഷകനെ തിരിഞ്ഞ് കുത്തുകയാണ്. പുതിയ ഇനം കുള്ളൻ തെങ്ങ്, അത്യുത്പാദനശേഷിയുള്ള തെങ്ങ് എന്നിവയുടെ പരസ്യം കണ്ടാണ് പലരും തെങ്ങിൻ വാങ്ങി തൈ നട്ടത്. എന്നാൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. ഇത്തരം തെങ്ങ് രോഗപ്രതിരോധ ശേഷിയില്ലാത്തവയാണ്. കൂടാതെ പരിപാലത്തിന് അധിക ചെലവും വേണം. ചെല്ലിശല്യം, കൂമ്പ് ചീയൽ തുടങ്ങിയ രോഗങ്ങളും ഇരുട്ടടിയായി. തെങ്ങിന്റെ കായ്ഫലം വർദ്ധിപ്പിക്കാനെന്ന് പറഞ്ഞ് ലൈസൻസ് ഇല്ലാത്ത വളങ്ങൾ, കീടനാശിനികൾ എന്നിവ സ്വകാര്യ ഏജൻസികൾ വഴിയും ഓൺലൈൻ മുഖേനയും ഉയർന്ന വിലയ്ക്കാണ് വില്പന നടത്തുന്നത്. ഇതു കൊണ്ടും യാതൊരു ഗുണവും ലഭിക്കുന്നില്ല.
തൈയും വളവും തരും !
തെങ്ങിന് തടം എടുക്കുക, തെങ്ങിന്റെ മണ്ട വൃത്തിയാക്കുക, കായ്ഫലം ഇല്ലാത്ത തെങ്ങ് വെട്ടിമാറ്റി പകരം തെങ്ങിൻതൈകൾ കൊടുക്കുക, വളം കൊടുക്കുക എന്നിവയാണ് കേരഗ്രാമം പദ്ധതി മുഖേന നടപ്പിലാക്കുന്നത്. എന്നാൽ പദ്ധതി പ്രകാരം തെങ്ങിൻതൈ, വളം എന്നിവ മാത്രമാണ് നൽകുന്നത്. തെങ്ങിന് ആവശ്യമായ വളങ്ങളല്ല ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കാലാവസ്ഥയും വില്ലൻ
വേനൽക്കാലത്താണ് വിത്ത് തേങ്ങ സംഭരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തേങ്ങ എത്തിച്ച് മുളപ്പിച്ച് കൃഷിഭവൻ മുഖേനയും കേരഗ്രാമം പദ്ധതി മുഖേനയും വിതരണം ചെയ്യുകയാണ്. അത്യുത്പാദന ശേഷിയുള്ള ഇനം തെങ്ങിൻ തൈകളും വിദേശത്ത് നിന്ന് എത്തിക്കുന്നവയും കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്നില്ല.
ഗുണനിലവാരം ഉറപ്പാക്കിയ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം
എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |