തൃശൂർ : കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 200 ൽ താഴെയാകുമ്പോഴും മരണനിരക്കിലെ കൂട്ടിച്ചേർക്കലുകളാൽ മരണനിരക്ക് മുകളിലേക്ക് തന്നെ. കൊവിഡ് മരണങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ അനുവദിക്കാനുള്ള കർശന നിബന്ധന എടുത്തുകളഞ്ഞതോടെ, കൊവിഡ് പോർട്ടലിൽ ഫെബ്രുവരിയിൽ മാത്രം ചേർത്തത് 1053 പേരുകൾ. ഡിസംബർ അവസാനം മുതൽ ജനുവരി പകുതി വരെ നീണ്ട മൂന്നാം തരംഗത്തിൽ മരണം കുറവായിരുന്നെങ്കിലും ജനുവരി മുതൽ മാർച്ച് നാലു വരെ 1810 പേരുകൾ കൂടി കൊവിഡ് മരണ പട്ടികയിൽ ഇടം നേടി.
കൊവിഡ് വന്ന് ഒരു മാസത്തിനുള്ളിൽ മരണമടഞ്ഞാലും കൊവിഡ് മരണമായി കണക്കുകൂട്ടും എന്ന നിബന്ധന കൂടി ചേർത്തതോടെയാണ് മരണനിരക്ക് ഉയർന്നത്. ഇതോടെ, നാലാം തിയതി വരെയുള്ള കണക്ക് പ്രകാരം 7147 പേർ മരിച്ചു.
രോഗം ബാധിച്ചവരിൽ 1.07 ശതമാനം പേർ മരിച്ചുവെന്നാണ് കണക്ക്. ജനുവരിയിൽ 664 പേരും ഈ മാസം 93 പേരും ഉൾപ്പെട്ടിട്ടുണ്ട്. മരണക്കണക്കിൽ സംസ്ഥാനത്ത് തിരുവനന്തപുരവും എറണാകുളവും കഴിഞ്ഞാൽ മൂന്നാമതാണ് ജില്ല.
കൊവിഡ് കണക്ക് ശ്രദ്ധിക്കാതെ ജനം
ഒരു മാസം മുമ്പ് വരെ വൈകീട്ട് ആറ് വരെ കൊവിഡ് കണക്കിനെ ആശങ്കയോടെ, നോക്കിയിരുന്ന കാലം മറയുന്നു. കൊവിഡ് സംബന്ധിച്ച് പ്രതിദിന രോഗികളുടെ എണ്ണം ആരോഗ്യ വകുപ്പ് പുറത്തിറക്കുന്നുണ്ടെങ്കിലും വലിയ പ്രാധാന്യം ലഭിക്കാത്ത അവസ്ഥയാണ്. വലിയ പ്രതിരോധ മാർഗമെന്ന് വിശേഷിപ്പിക്കുന്ന മാസ്‌ക് പലരും യാത്രകളിലേക്ക് മാത്രമായി ചുരുക്കി. നേരത്തെ വീടുകളിൽ പോലും മാസ്‌ക് ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ റോഡിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് ഉപയോഗം. പലപ്പോഴും മൂക്കിന് താഴെയാണ് മാസ്ക് ഇടുന്നത്.
മരണക്കണക്ക് ഇങ്ങനെ
ജനുവരി 664
ഫെബ്രുവരി 1053
മാർച്ച് 93
ആകെ 7147
ശതമാനം 1.07 %
തിരുവനന്തപുരം 8154
എറണാകുളം 7559
തൃശൂർ 7147
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |