കോട്ടയം : വെറുതെ കൊച്ചു വർത്തമാനം പറഞ്ഞിരുന്ന മൂവർസംഘം നേരംപോക്കായി പറഞ്ഞ ആശയം ഇന്ന് സംരഭമായി മാറി. അയൽവാസികളും സുഹൃത്തുക്കളുമായ സിന്ധു അജി, റമീസ ഷാഹുൽ, ഷീനാ റോയ് എന്നീ മൂന്ന് വീട്ടമ്മമാരുടെ കൈപ്പുണ്യമാണ് രുചിപ്പെരുമ തീർത്ത് വിജയഗാഥയിലെത്തിയത്. 2014ൽ ആരംഭിച്ച കാഞ്ഞിരപ്പള്ളി ചോറ്റിയിലെ നീറ്റ് ആൻഡ് ടേസ്റ്റി കാറ്ററിംഗ്‌സ് എന്ന സ്ഥാപനം ഇന്ന് 10 വർഷം പിന്നിടുകയാണ്. ചോറ്റി ടൗണിൽ സ്റ്റുഡിയോ നടത്തുന്ന അജിയാണ് സിന്ധുവിന്റെ ഭർത്താവ്. റമീസയുടെയും ഷീനയുടെയും ഭർത്താക്കന്മാർ വിദേശത്താണ്.
മൂവരുടെയും വീടുകൾ അടുത്തടുത്താണ്. ഭക്ഷണം പാകം ചെയ്യുന്നതൊക്കെ ഇരുവീടുകളുടെയും നടുവിലുള്ള സിന്ധുവിന്റെ വീടിനു പിന്നിൽ, ക്രമീകരിച്ച കിച്ചണിൽ. സിന്ധുവിന്റെ ഭർത്താവായ അജിയുടെ അഞ്ച് സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകിയായിരുന്നു തുടക്കം. ആദ്യ ഇൻവെസ്റ്റ്‌മെന്റ് മൂന്നുപേരും ഷെയർ ചെയ്തെടുത്തു. പിന്നീട് ലോണെടുത്തു. ബേക്കറി പലഹാരങ്ങളും ബിരിയാണി, ചോറ്, കറികൾ, മത്സ്യ-മാംസം എന്നിവയാണുളളത്.
കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചൺ
കൊവിഡ് കാലത്ത് ബിസിനസ് അല്പം പിന്നോട്ട് പോയെങ്കിലും പാറത്തോട് പഞ്ചായത്തുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും കീഴിൽ നടത്തിവന്നിരുന്ന കൊവിഡ് സെന്ററുകളിൽ ഭക്ഷണം നൽകിയിരുന്നതും ഇവരായിരുന്നു. 2018 ലെ പ്രളയസമയത്ത് മറ്റ് സന്നദ്ധസംഘടനകൾ മുഖേന ഭക്ഷണം ക്യാമ്പുകളിലേക്ക് അയയ്ക്കുന്നതില്ലൊം മുൻപന്തിയിൽ ഇവർ ഉണ്ടായിരുന്നു. സഹായത്തിനായി മറ്റ് വീട്ടമ്മമാരും ഒപ്പമുണ്ട്. കൂടുതൽ പേർക്ക് തൊഴിലും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കയാണ് ഇവരുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |