മനസിനക്കരെ'യും 'അച്ചുവിന്റെ അമ്മ'യുമാണ് സ്ത്രീകഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോൾ എല്ലാവരും ഓർമ്മിക്കാറുള്ളത്. എന്നാൽ, വിനോദയാത്ര എന്ന സിനിമയിൽ മീരാജാസ്മിൻ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രത്തെയാണ് ഞാനോർക്കുന്നത്. ജീവിതത്തെ പോസിറ്റീവായി കാണുന്ന, പ്രശ്‌നങ്ങളെ മുഖം നോക്കാതെ നേരിടുന്ന വളരെ ധൈര്യമുള്ള പെൺകുട്ടിയാണവൾ.
ദിലീപ് അവതരിപ്പിച്ച നായക കഥാപാത്രമായ വിനോദിന്റെ ഉഴപ്പൻ സ്വഭാവം മാറ്റിയെടുക്കുന്നത് അവളാണ്.
റെയിൽവേസ്റ്റേഷനിലാണ് അവർ പരിചയപ്പെടുന്നത്. മയക്കിക്കിടത്തി ആരോ സ്വർണ്ണമാല മോഷ്ടിച്ചുകൊണ്ടുപോയപ്പോൾ വിനോദിനെ അവൾ സംശയിക്കുന്നു. പക്ഷേ സംശയം തെറ്റാണെന്ന് തിരിച്ചറിഞ്ഞിടത്താണ് സൗഹൃദം തുടങ്ങുന്നത്.
കുത്തേറ്റ് ശരീരം തളർന്ന പൊലീസുദ്യോഗസ്ഥനായ അച്ഛൻ, കുഞ്ഞുമായി വീട്ടിൽ ബാദ്ധ്യതയായി കഴിയുന്ന ചേച്ചി, അമ്മ എന്നിവരടങ്ങുന്ന കുടുംബത്തിലെ പ്രാരാബ്ദ്ധങ്ങൾക്കിടയിൽ കരകരകൗശല ഉത്പന്നങ്ങളുടെ ഷോപ്പിൽ ജോലി ചെയ്താണ് അവൾ ജീവിക്കുന്നത്. വിനോദുമായി സംസാരിച്ചതിന്റെ പേരിൽ അവൾക്ക് ജോലി നഷ്ടമാകുന്നു. അതിനെച്ചൊല്ലി അയാൾ പ്രയാസപ്പെടുമ്പോൾ അനുപമ ചോദിക്കുന്നത്, നമ്മൾ തയ്യാറായാൽ ഇഷ്ടം പോലെ ജോലികളുണ്ടല്ലോ എന്നാണ്. ഒരു സീനിൽ, നിന്നേക്കാൾ കൂടുതൽ ഓണം ഉണ്ടിട്ടുണ്ടെന്ന് വിനോദ് പറയുമ്പോൾ, അതിലല്ല കാര്യമെന്നും അവൾ തിരുത്തുന്നു. ഒരു കിലോ അരിക്കെന്താ വില എന്ന് അറിയാമോയെന്നും അവൾ ചോദിക്കുന്നു.
ആ ചോദ്യം വച്ചാണ് ചിത്രത്തിന്റെ പോസ്റ്റർ ഇറക്കിയത്. ഏറെ ചർച്ചയായ സീനുകളായിരുന്നു അത്.
'കഥ തുടരുന്നു'വെന്ന സിനിമയിൽ മംമ്ത മോഹൻദാസ് അവതരിപ്പിച്ചതും അതിശക്തമായ കഥാപാത്രമായിരുന്നു. അവൾ സമൂഹത്തിൽ ആരുടേയും സഹായമില്ലാതെ ജീവിച്ച് ഒടുവിൽ ഡോക്ടറാകുകയാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി, സ്വന്തം അധ്വാനം കൊണ്ട് പഠിച്ച് ഡോക്ടറായ നായികയ്ക്കായി കാത്തിരിക്കുന്ന നായകനാണ് സിനിമയിലുള്ളതെന്നും ഓർക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |