കാഞ്ഞിരപ്പള്ളി : കുടുംബസ്വത്തിൽ പെട്ട ഭൂമി വില്പന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജന് ദാരുണാന്ത്യം. തടസ്സം പിടിക്കാനെത്തിയ മാതൃസഹോദരനും വെടിയേറ്റു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യനാണ് (50) മരിച്ചത്. എറണാകുളത്ത് ഫ്ലാറ്റ് നിർമ്മാണം അടക്കമുള്ള ബിസിനസുകൾ നടത്തുന്ന സഹോദരൻ ജോർജ് കുര്യൻ (പാപ്പൻ – 55) ആണ് പൊലീസ് പിടിയിലായത്. തലയ്ക്ക് വെടിയേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളം മാത്യു സ്‌കറിയയെ (78) കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
പൊലീസ് പറയുന്നത് : കാഞ്ഞിരപ്പള്ളിയിലെ പ്രബല കുടുംബമാണ് കരിമ്പനാൽ. കിടപ്പിലായ പിതാവും മാതാവും രണ്ട് ജോലിക്കാരും മാത്രമാണ് ഇവിടെയുള്ളത്. മൂന്നു മക്കളിൽ എറണാകുളത്ത് താമസിക്കുന്ന ജോർജ് കുര്യൻ കുടുംബവീടിനോട് ചേർന്നുള്ള രണ്ടര ഏക്കറോളം സ്ഥലം പിതാവിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. ഇവിടെ വീട് നിർമ്മിച്ച് വിൽക്കാനുള്ള ജോർജിന്റെ തീരുമാനത്തെ ഉൗട്ടിയിലെ വ്യവസായിയായ രഞ്ജു എതിർക്കുകയും കുടുംബവീടിനോട് ചേർന്ന് 50 സെന്റ് സ്ഥലം ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. സഹോദരി രേണു ബംഗളൂരുവിലാണ്.
പ്രശ്നം പരിഹരിക്കുന്നതിനായി ഇന്നലെ ബന്ധുക്കളും എത്തിയിരുന്നു. വീടിന്റെ ഹാളിൽ ചർച്ച നടക്കുന്നതിനിടെ ജോർജും രഞ്ജുവുമായുള്ള തർക്കം മുറുകി. പ്രകോപിതനായ ജോർജ് കൈവശമുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. സംഭവസമയം മാതാപിതാക്കളായ ബേബി കുര്യനും മാതാവ് റോസും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. രഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.
ഭാര്യ: റോഷിൻ. മക്കൾ : റോസ്മേരി, റീസാ മരിയ, കുര്യൻസ് സ്കറിയ, റോസാൻ. സംസ്കാരം പിന്നീട്.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |