തൊടുപുഴ: പഞ്ചായത്തിലെ യാത്രാ ക്ലേശം രൂക്ഷമായ റൂട്ടിലോടാൻ കെ.എസ്.ആർ.ടി.സി ബസ് വേണോ പ്രസിഡന്റേ..? ചോദ്യവുമായി തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കുകയാണ് കെ.എസ്.ആർ.ടി.സി അധികൃതർ. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതി പ്രകാരമാണ് ബസുകളില്ലാത്ത റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന റൂട്ടിലേക്കാവും ഗ്രാമവണ്ടി സർവീസ് ആരംഭിക്കുക.
ഒരു ബസ് 150 കിലോ മീറ്ററോടാൻ പ്രതിദിനം ശരാശരി 9,000 രൂപയിലധികം ചെലവ് വരുമെന്നാണ് കണക്ക്. ഇതിൽ ഡീസൽ ചെലവ് മാത്രം 3000 രൂപയിലധികം വരും. ഈ പണം തദ്ദേശ സ്ഥാപനങ്ങൾ മുൻകൂറായി അടയ്‌ക്കണം. ഇത് വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായാൽ ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി, ഇൻഷ്വറൻസ് തുടങ്ങിയ ചെലവുകൾ കോർപ്പറേഷൻ വഹിക്കും. ടിക്കറ്ര് കളക്ഷൻ കോർപ്പറേഷനെടുക്കും. ജില്ലയിൽ സ്ഥിരമായി സർവീസ് ആവശ്യപ്പെടാറുള്ള റൂട്ടുകളിലെ തദ്ദേശ സ്ഥാപനങ്ങളെ ആദ്യ ഘട്ടത്തിൽ സമീപിക്കാനാണ് തീരുമാനം. ചെലവ് സംബന്ധിച്ചുള്ള ധാരണയിൽ കൈകോർത്താൽ ബസുകൾ സർവീസിന് ഇറക്കും. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നോ സ്പോൺസർഷിപ്പ് വഴിയോ തുക കണ്ടെത്താം. ഇത് സംബന്ധിച്ച് സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിൽ ബസ് സർവീസുകൾ കുറവുള്ല കുമാരമംഗലം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, കരിങ്കുന്നം, പുറപ്പുഴ തുടങ്ങിയ പഞ്ചായത്തുകളെ കെ.എസ്.ആർ.ടി.സി അധികൃതർ സമീപിച്ചിട്ടുണ്ട്.
ഗ്രാമത്തിലോടാൻ ഗ്രാമവണ്ടി
എല്ലായിടത്തും സർവീസ് ഉറപ്പാക്കുന്നതിന് വേണ്ടി കഴിഞ്ഞ വർഷം ജൂലായിൽ ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. ഏപ്രിലോടെ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുൻകാലങ്ങളിൽ അതത് പ്രദേശത്തെ എം.എൽ.എമാർ ആവശ്യപ്പെടുന്ന മുറയ്ക്കായിരുന്നു സർവീസുകൾ വർദ്ധിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ താഴേത്തട്ടിലേക്കിറങ്ങി തദ്ദേശ സ്ഥാപനങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്. സ്വകാര്യ ബസ് സർവീസ് നടത്തുന്ന റൂട്ടുകളിലും ഗ്രാമവണ്ടി ഇറങ്ങുന്നതിന് തടസമില്ല.
''ഡീസൽ ചെലവ് വഹിച്ചാൽ തദ്ദേശസ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് റൂട്ടുകളിൽ ബസോടിക്കും. ബസുകൾക്ക് സഞ്ചരിക്കാവുന്ന റൂട്ടായിരിക്കണമെന്ന് മാത്രം. നിലവിൽ സർവീസ് വേണമെന്ന് സ്ഥിരമായി ആവശ്യപ്പെടുന്ന റൂട്ടുകളുടെ ലിസ്റ്റ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതത് തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചത്"
-എ. അജിത് (ഡി.ടി.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |