ആലുവ: വീട്ടുമുറ്റത്ത് കെ-റെയിൽ സർവ്വേക്കല്ലിടുന്നതിനെതിരെ കീഴ്മാട് പഞ്ചായത്ത് എട്ടാം വാർഡിൽ നാലാംമൈൽ തറയിൽ പരേതനായ ഹമീദിന്റെ ഭാര്യ ആമിന (70) നടത്തിയ പോരാട്ടം വനിതാ ദിനത്തിൽ ശ്രദ്ധേയമായി.
വനിതാദിനത്തെക്കുറിച്ചൊന്നും ആമിനയ്ക്ക് അറിവില്ലെങ്കിലും വീടും പറമ്പും സർക്കാർ ഏറ്റെടുക്കാൻ പോവുകയാണെന്നറിയാം. അതുകൊണ്ട് മാത്രമാണ് ആമിന പ്രതിഷേധമുയർത്തിയത്. വൻ പൊലീസ് സന്നാഹത്തോടെയെത്തിയ റവന്യു, കെ-റെയിൽ ഉദ്യോഗസ്ഥ സംഘം സർവ്വേക്കല്ലിടുന്നതിന് കുഴിയെടുത്ത ശേഷമാണ് മുറിയിൽ കിടക്കുകയായിരുന്ന ആമിന വിവരമറിയുന്നത്. പുറത്ത് ബഹളം കേട്ട് നോക്കിയപ്പോഴാണ് മുറ്റത്തെ ചെറിയ റബ്ബർ മരങ്ങൾക്കിടിയിൽ കല്ലിടാൻ കുഴിയെടുക്കുന്നത് കണ്ടത്. പിന്നെയൊന്നും ആലോചിച്ചില്ല, പ്രിയതമന്റെ ഓർമ്മകൾ തുടിച്ചുനിൽക്കുന്ന പറമ്പിൽ നിന്ന് ഒഴിയാൻ മനസനുവദിക്കാത്ത ആമിന ഓടിയെത്തി കുഴിയുടെ മീതെ കിടന്നു.
ഇതോടെ ഒരു നിമിഷം അമ്പരന്ന പൊലീസ് - ഉദ്യോഗസ്ഥ സംഘം വനിത പൊലീസിനെ ഉപയോഗിച്ച് ആമിനയെ വലിച്ചിഴച്ചു. എന്നിട്ടും ആമിന പിൻമാറിയില്ല. ഇതിനിടയിൽ ഏക മകൻ റസാഖിന്റെ ഇളയമകനായ നാലാം ക്ളാസുകാരൻ ആമിനും മുത്തശ്ശിക്കൊപ്പം സമരത്തിൽ പങ്കാളിയായി. ഇതോടെ സർവ്വേക്കല്ല് ഉൾപ്പെടെ ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം അടുത്ത സ്ഥലത്തേക്ക് പോയി.
മൂന്നു മാസം മുമ്പാണ് ആമിനയുടെ ഭർത്താവ് മരിച്ചത്. ഏക മകൻ റസാഖ് പെരുമ്പാവൂരിൽ അലൂമിനിയം പാത്രങ്ങളുടെ കട നടത്തുകയാണ്. റസാഖ് കടയിലേക്ക് പോയ ശേഷമാണ് ഉദ്യോഗസ്ഥ സംഘമെത്തിയത്. ഒമ്പത് വർഷം മുമ്പ് ബാങ്ക് വായ്പയെടുത്ത് നിർമ്മിച്ച വീടാണ് പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |