ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്
കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എംഎ വേട്ടയിൽ കണ്ണൂരിൽ അറസ്റ്റിലായ ദമ്പതികൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. കാപ്പാട് സി.പി സ്‌റ്റോറിലെ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്ന അഫ്സൽ(38) ഭാര്യ ബൾക്കിസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ളൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രണ്ടുപേരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബൾക്കിസിന് ടൂറിസ്റ്റ് ബസിൽ തുണിത്തരങ്ങളുടെ ബോക്സിൽ എം.ഡി. എം. എയും ബ്രൗൺഷുഗറും കറുപ്പുമെത്തിച്ചു നൽകിയത് അഫ്സലിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ നിസാമാണെന്നു വ്യക്തമായിട്ടുണ്ട്.
ചില തീവ്രവാദസംഘടനകൾ അന്താരാഷ്ട്രതലത്തിൽ മയക്കുമരുന്ന് മൊത്തകച്ചവടക്കാരായി മാറിയിട്ടുണ്ടെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതാണ്. കണ്ണൂരിലെ മയക്കുമരുന്ന് ഇടപാടുകൾക്ക് ഇത്തരം വേരുകളുണ്ടോയെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചുവരികയാണ്.വിദേശബന്ധങ്ങളുണ്ടെന്ന സൂചന ലഭിച്ചാൽ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാനും സാദ്ധ്യതയുണ്ട്.അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റ് കേരളത്തിൽ പിടിമുറുക്കിയതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടു നൽകിയിരുന്നു.
കണ്ണൂരടക്കമുള്ള വടക്കൻ കേരളത്തിലേക്ക് സിന്തറ്റിക്ക് മയക്കുമരുന്നുകളെത്തുന്നതിന് പിന്നിൽ വൻ ശക്തികൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ വിവരങ്ങൾക്കായി വീണ്ടും ചോദ്യം ചെയ്യും. അതെസമയം പിടിയിലായവർ ഏജന്റുമാർ മാത്രമാണെന്ന സൂചനയും പൊലീസ് നൽകുന്നുണ്ട്.
ബംഗ്ളൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിന്റെ തലവൻ കണ്ണൂർസിറ്റി സ്വദേശി ജാസിമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട ഇയാൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. നൈജീരിയൻ സ്വദേശികൾ ഉൽപാദിപ്പിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി. എം. എ മൊത്തമായി വാങ്ങി ചില്ലറ വിൽപനയ്ക്കായി കൈമാറുന്നതാണ് ഇയാളുടെ രീതി.
നിസാമിന് പത്തിലേറെ നമ്പറുകൾ
മയക്കുമരുന്ന് ദമ്പതികളുടെ പേരിൽ അയച്ച നിസാമിന്റെ നിസാമിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.ബൾക്കീസിന്റെ അടുത്ത ബന്ധുകൂടിയാണ് ഈയാൾ. പൊലീസ് തന്റെ ഫോൺ ചോർത്താതിരിക്കാനായി ഇയാൾ പത്തിലേറെ നമ്പറുകൾ മാറി മാറി ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ യുവതി സമ്മതിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കാനായി വിജനമായ പ്രദേശങ്ങളാണ് ഇവർ തെരഞ്ഞെടുത്തിരുന്നത്. ആളൊഴിഞ്ഞ മൈതാനങ്ങളിലെ കുറ്റിക്കാടുകളിലും മറ്റും മയക്കുമരുന്ന് പൊതി ഉപേക്ഷിച്ചതിനു ശേഷം നിസാമിന് ഗൂഗിൾ മാപ്പ് അയച്ചുകൊടുക്കും.
ഇടപാടുകാർക്ക് നിസാമാണ് പിന്നീടിതിന്റെ് സ്‌ക്രീൻ ഷോട്ടു അയച്ചുകൊടുത്തിരുന്നത്. ആവശ്യക്കാർ ഗൂഗിൾ പേവഴിപണം നൽകിയാൽ മാത്രമേ മയക്കുമരുന്നുള്ള സ്ഥലത്തിന്റെ വിവരം കൈമാറിയിരുന്നുള്ളൂ. ഓരോ ഇടപാടുകൾ നടക്കുമ്പോഴും അതിന്റെ കമ്മിഷൻ ഇനത്തിൽ വലിയൊരു സംഖ്യ ബൾക്കീസിന് ലഭിച്ചിരുന്നു. കണ്ണൂർ നഗരത്തിൽ നിസാം നേരത്തെ നടത്തിയിരുന്ന കടയുടെ അഡ്രസിലാണ് പാർസലുകൾ വന്നിരുന്നത്.
വിലക്കിയിരുന്നുവെന്ന് അഫ്സൽ
ഭാര്യ തന്റെ ബന്ധുവും സുഹൃത്തുമായ നിസാമുമായി ചേർന്ന് ഏജന്റായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് താൻ അറിഞ്ഞപ്പോൾ വിലക്കിയിരുന്നുവെന്നാണ് ബൾക്കിസിന്റെ ഭർത്താവ് അഫ്സലിന്റെ മൊഴി. ബംഗ്ളൂരിൽ ടീഷോപ്പ് നടത്തിയിരുന്ന അഫ്സൽ കൊവിഡ് കാലത്ത് കച്ചവടം നടത്താൻ കഴിയാത്ത സാഹചര്യമായതിനാൽ നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത ഏറെയുള്ള ഇയാൾ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ലഹരിവിൽപ്പനയുടെ വഴിയിൽ കൂട്ടുനിൽക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. നന്നെ ചെറിയ രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |