SignIn
Kerala Kaumudi Online
Friday, 26 April 2024 8.17 AM IST

അവസാന സംഘവും ഇന്ത്യയിലേക്ക്,  യുക്രെയിൻ ദൗത്യം വിജയിച്ച് ഇന്ത്യ,  സംഘത്തിൽ നിരവധി മലയാളികൾ

ukrain

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിക്കിടന്ന ഇരുപതിനായിരത്തോളം പേരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ `ഒാപ്പറേഷൻ ഗംഗ' ദൗത്യം ഇന്ന് വിജയകരമായി പൂർത്തിയാവും.

ഇന്ത്യൻ എംബസിയുടെയും റെഡ് ക്രോസിന്റെയും അകമ്പടിയോടെ 12 ബസുകളിലായി സുമിയിൽ നിന്ന് 12 മണിക്കൂറോളം യാത്രചെയ്ത് പോൾട്ടോവയിൽ എത്തിച്ച 694 വിദ്യാർത്ഥികളെ ട്രെയിൻമാർഗ്ഗം ല്‌വിവിലേക്കും അവിടെനിന്ന് പോളണ്ടിലേക്കും കൊണ്ടുപോയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ട ദൗത്യം ലക്ഷ്യം കണ്ടു.

ഇവരുമായി മൂന്നു പ്രത്യേക വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇരുന്നൂറോളം മലയാളികളും സംഘത്തിലുണ്ടെന്നാണ് സൂചന.

റൊമാനിയ വഴി എണ്ണായിരംപേരെ ഒഴിപ്പിക്കാനുള്ള ദൗത്യം പൂർത്തിയായി. അവസാന സംഘത്തിലെ 155 പേരുമായി അവിടെ രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഹങ്കറി, മൊൽഡോവ, സ്ളൊവാക്യ എന്നീ രാജ്യങ്ങൾ വഴിയുള്ള ഒഴിപ്പിക്കൽ പൂർത്തിയായിരുന്നു.

ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം തുടങ്ങി കൃത്യം രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ സ്വന്തം പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ നിർണായകമായിരുന്നു. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി നേരിട്ട് പലവട്ടം ചർച്ച നടത്തിയാണ് സുരക്ഷിതപാത ഒരുക്കിയത്. എന്നാൽ, ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കൊണ്ടുവരാനായിട്ടില്ല.

തുർക്കി ചർച്ചയിൽ കണ്ണുംനട്ട്

നാറ്റോ സഖ്യരാഷ്ട്രമാകണമെന്ന കാര്യത്തിൽ കടുംപിടിത്തമില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും യുക്രെയിനിൽ അധികാരം പിടിക്കാൻ താത്പര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും വ്യക്തമാക്കിയതോടെ ഇന്ന് തുർക്കിയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നടത്തുന്ന സമാധാന ചർച്ച അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

നയതന്ത്ര നേട്ടം: വി.മുരളീധരൻ

വിദേശകാര്യ മന്ത്രാലയത്തോട് സഹായം അഭ്യർത്ഥിച്ച മുഴുവൻ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്ന ദൗത്യം പൂർത്തിയാവുകയാണെന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി വി.മുരളീധരൻ ന്യൂഡൽഹിയിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര ഇടപെടലാണ് രക്ഷാദൗത്യം വേഗത്തിലാക്കിയത്.വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരിട്ട് മേൽനോട്ടം വഹിച്ചു. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യയുടെ നയതന്ത്രശേഷിക്ക് കഴിഞ്ഞു. തിരിച്ചുവരാൻ രജിസ്റ്റർ ചെയ്ത ആരും ഇനി യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. വ്യാവസായിക താത്പര്യങ്ങളും മറ്റുമുള്ളവർ അവിടെയുണ്ടാകാം. വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾ അടുത്ത ഘട്ടത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, UKRANE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.