കൊച്ചി: രണ്ടാഴ്‌ച കൊല്ലം ജില്ല ആശുപത്രിയിൽ സാമൂഹ്യസേവനം നടത്തണമെന്ന വ്യവസ്ഥയോടെ അഞ്ച് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കെതിരായ റാഗിംഗ് കേസ് ഹൈക്കോടതി തീർപ്പാക്കി. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ എം.എസ്. ഹരികൃഷ്‌ണൻ, എം. സഹൽ മുഹമ്മദ്, അഭിഷേക് അനന്തരാമൻ, നബ്ഹാൻ അനീസ്, പി.പി. അശ്വിൻ മനോഹർ എന്നിവർക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ജസ്റ്റിസ് കെ. ഹരിപാലാണ് ഉത്തരവിട്ടത്. രണ്ട് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്നും ക്രൂരമായി മർദ്ദിച്ചെന്നുമുള്ള പരാതിയിൽ കൊല്ലം കിളികൊല്ലൂർ പൊലീസ് കഴിഞ്ഞ നവംബർ 28 നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കി പരാതിക്കാരായ ജൂനിയർ വിദ്യാർത്ഥികൾ നൽകിയ സത്യവാങ്മൂലവും പ്രതികൾ ഹാജരാക്കിയിരുന്നു. എന്നാൽ, കേസ് റദ്ദാക്കുന്നതിന് തടസമില്ലെങ്കിലും ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ സാമൂഹ്യസേവനം നടത്താൻ പ്രതികളോട് നിർദ്ദേശിക്കണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന്, കേസ് തീർപ്പാക്കിയ ഹൈക്കോടതി പ്രതികൾ നിർബന്ധിത സാമൂഹ്യസേവനം നടത്താൻ ഉത്തരവിടുകയായിരുന്നു. മാർച്ച് 21ന് കൊല്ലം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്കുമുന്നിൽ ഇവർ ഹാജരാകണം. ഉചിതമായ സേവനപ്രവർത്തനം സെക്രട്ടറി നിർദ്ദേശിക്കണം. ദിവസവും കുറഞ്ഞത് എട്ടുമണിക്കൂറാണ് സേവനം. തൃപ്തികരമായി സാമൂഹ്യസേവനം പൂർത്തിയാക്കിയെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |