ഡീൻ കുര്യാക്കോസ് സത്യഗ്രഹം നടത്തി
തിരുവനന്തപുരം: ജനദ്രോഹപരമായ ജപ്തി നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ടും ജനകീയത പ്രസംഗിക്കുന്ന ഇടതുസർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും ഡീൻ കുര്യാക്കോസ് എം.പി സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ജപ്തി നടപടികളിൽ നിന്ന് സർക്കാരും ബാങ്കുകളും പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് കാലത്തനുവദിച്ച മോറട്ടോറിയം സർക്കാർ പിൻവലിച്ച സാഹചര്യത്തിലാണ് ബാങ്കുകൾ ജപ്തി നടപടികൾ ആരംഭിച്ചതെന്നും കൂട്ട ആത്മഹത്യപോലും ഉണ്ടായേക്കുമെന്ന് ഭയക്കുന്നതിനാലാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ തുടങ്ങിയവർ പ്രസംഗിച്ചു.
'വധഭീഷണിക്ക് പുല്ലുവില'
കെ. സുധാകരനെതിരെയുള്ള സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ വധഭീഷണിയ്‌ക്ക് പുല്ലുവിലയാണ് നൽകുന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. വർഗീസിന് കെ.പി.സി.സി പ്രസിഡന്റിന്റെ പേര് ഉച്ചരിക്കാൻ എന്തു യോഗ്യതയാണ് ഉള്ളത്. വർഗീസിന് സുധാകരന്റെ രോമത്തിന്റെ വില പോലും ജനം നൽകിയിട്ടില്ല. സുധാകരനെ എന്നല്ല ഒരു കോൺഗ്രസ് പ്രവർത്തകന്റെയും നിഴലിൽ തൊടാൻ പോലും അനുവദിക്കില്ലെന്നും ഡീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |