നിരക്ക് വർദ്ധനയും സ്വകാര്യമേഖലയെ നിയന്ത്രിക്കലും ആവശ്യം
കൊച്ചി: സേവനനിരക്കുകളിൽ വർദ്ധനയില്ലാത്തതിനാൽ ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ വൻ പ്രതിസന്ധിയിൽ. 17 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അക്ഷയ കേന്ദ്രങ്ങളിൽ പത്ത് വർഷമായി സേവനനിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. സ്വകാര്യ ഇ-സേവാകേന്ദ്രങ്ങൾ വർദ്ധിച്ചതും വൻ തിരിച്ചടിയാണ്.
അക്ഷയകേന്ദ്രങ്ങൾക്ക് സർക്കാരിന്റെ ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളുമില്ല. വൈദ്യുതിയിലോ ഇന്റർനെറ്റിലോ ഇളവില്ല. തുച്ഛമായ സേവനനിരക്കിൽ നിന്ന് ജീവനക്കാർക്കുള്ള ശമ്പളം, വാടക തുടങ്ങിയ എല്ലാചെലവുകളും സംരംഭകൻ തന്നെ വഹിക്കേണ്ടിവരുന്നുവെന്ന് ജില്ലയിലെ അക്ഷയ കൂട്ടായ്മ ആരോപിക്കുന്നു.
2018ലെ വെള്ളപ്പൊക്കത്തിൽ അക്ഷയകേന്ദ്രങ്ങളിലെ ലാപ്‌ടോപ്പും ആധാർമെഷീനും പ്രിന്ററുകളും ഫർണിച്ചറും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായ ജില്ലയിലെ 23പേർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. 15ഇന കാര്യങ്ങൾ ഉന്നയിച്ച് അക്ഷയ ഡയറക്ടർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിലേക്ക് നീങ്ങുകയാണ് ഇപ്പോൾ അക്ഷയ കൂട്ടായ്മ. ഈമാസം 10ന് അക്ഷയ കേന്ദ്രങ്ങൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.
അക്ഷയയുടെ ആവശ്യങ്ങൾ
1. ഇ-സേവാ, സി.എസ്.സി കേന്ദ്രങ്ങൾനിയന്ത്രിക്കുക.
2. പുനർനിശ്ചയിക്കാത്ത സർവീസ് നിരക്കുകൾ വർദ്ധിപ്പിക്കുക.
3. ആധാർ എൻറോൾമെന്റിനും മറ്റു പ്രോജക്ടുകൾക്കും അതത് മാസം തുക നൽകുക.
4. അക്ഷയകേന്ദ്രങ്ങളുടെ നിയന്ത്രണം അക്ഷയ ഓഫീസുവഴി മാത്രമാക്കുക.
5. അക്ഷയകേന്ദ്രങ്ങൾക്ക് സബ്‌സെന്റർ അനുവദിക്കുക.
6. അക്ഷയ സംരംഭകർക്ക് ക്ഷേമനിധി, ഓണറേറിയം നൽകുക.
7. അക്ഷയ കേന്ദ്രങ്ങൾക്ക് പുറമെയുള്ള ജോലികൾക്ക് ടെക്‌നീഷ്യൻ വേതനമായി 900രൂപയും മെഷിനറികൾക്ക് വാടകയും നൽകുക
8. അശാസ്ത്രീയ ഗ്രേഡിംഗ് സംവിധാനം നിറുത്തലാക്കുക
''അക്ഷയ കേന്ദ്രങ്ങളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണം. ഏറെ നാളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം""
സൽജിത്ത്
അക്ഷയ കൂട്ടായ്മ,
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |