കൊച്ചി: അമൃതംപൊടിയിൽ വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തിൽ, ജില്ലയിലെ യൂണിറ്റുകളിൽ പരിശോധന വ്യാപകമാക്കാൻ എ.ഡി.എം എസ്. ഷാജഹാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിവിധ ധാന്യങ്ങളും മറ്റും പൊടിച്ച് അമൃതം പോഷകപ്പൊടി നിർമ്മിക്കുന്ന 10 കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിലുണ്ട്. എടക്കാട്ടുവയലിലെ യൂണിറ്റിൽ നിർമ്മിച്ച പൊടിയിലായിരുന്നു വിഷാംശം. ബാക്കി ഒമ്പത് യൂണിറ്റുകളിലും ഇന്നുമുതൽ പരിശോധന നടത്തും.
നിർമ്മാണസ്ഥലം, അമൃതം പൊടിയുടെയും ധാന്യങ്ങളുടെയും ഗുണനിലവാരം, അംഗൻവാടികളിലെ സ്റ്റോക്ക് എന്നിവയാണ് പരിശോധിക്കുക. എടക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് താത്കാലികമായി പൂട്ടിയിട്ടുണ്ട്. അഫ്ലോടോക്സിൻ ബി വൺ എന്ന വിഷവസ്തുവാണ് ഇവിടെ നിർമ്മിച്ച 98 ബാച്ച് അമൃതംപൊടിയിൽ കണ്ടെത്തിയത്.
കൊച്ചി കോർപറേഷൻ, മുളന്തുരുത്തി, പള്ളുരുത്തി മേഖലകളിലെ ആറ് ഐ.സി.ഡി.എസുകൾക്ക് കീഴിലുള്ള അങ്കണവാടികൾക്കാണ് ഇവ വിതരണം ചെയ്തിരുന്നത്. പൂപ്പൽ ബാധിച്ച ധാന്യത്തിൽ നിന്നാണ് വിഷവസ്തു എത്തിയതെന്നാണ് കണ്ടെത്തൽ. അമൃതംപൊടി ഫാക്ടറിയിൽ ധാന്യങ്ങൾ സൂക്ഷിച്ചുവച്ചതിലും അപാകതകൾ ഉണ്ടായിരുന്നു.
അമൃതം പൊടി
കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ധാന്യങ്ങൾ പൊടിച്ച് ഉത്പാദിപ്പിച്ച് സംസ്ഥാനത്തെ അങ്കണവാടികൾ മുഖേനയാണ് വിതരണം. കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരാണ് ഉപയോഗിക്കുക.
''വിശദമായ പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളിൽ എത്തും. ഏത് ധാന്യത്തിൽ നിന്നാണ് വിഷവസ്തു പൊടിയിൽ എത്തിയതെന്ന് അതിനുശേഷമെ പറയാനാകൂ""
എൻ.പി. മുരളി
ജില്ലാ അസി.കമ്മിഷണർ
ഭക്ഷ്യസുരക്ഷാ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |