തിരുവനന്തപുരം : ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി 'പുരയിടം' അല്ലാത്ത ഭൂമി വാങ്ങുന്നത് ഉദ്യോഗസ്ഥർ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. ഭൂമി വാങ്ങുന്നതിന് 2019ൽ പുറപ്പെടുവിച്ച വിശദീകരണത്തിൽ റവന്യു രേഖകളിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള വസ്തു മാത്രമേ വാങ്ങാവൂവെന്നാണ്. വെറ്റ് ലാൻഡ്, തണ്ണീർത്തടം, നിലം എന്നിവ വാങ്ങാൻ പാടില്ലെന്നുമുണ്ട്.
ഇത്തരം സ്ഥലങ്ങൾ ലൈഫ് പദ്ധതിക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വാങ്ങുന്നതിനോ, ഗുണഭോക്താക്കൾക്ക് ധനസഹായം നൽകുന്നതിനോ ഉള്ള അനുമതിക്കായി റവന്യൂ, കൃഷി, തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചേർന്ന് തീരമാനം കൈക്കൊള്ളും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
നിലം, നികത്ത് പുരയിടം, വെള്ളക്കെട്ട് എന്നിങ്ങനെയുള്ള ഭൂമിയിൽ നിർമ്മാണ അനുമതി ലഭിക്കാൻ പ്രതിബന്ധങ്ങളുണ്ട്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിലുള്ള നെൽവയലുകൾ, തണ്ണീർത്തടങ്ങൾ, 1998ന് ശേഷം നികത്തപ്പെട്ട സ്ഥലങ്ങൾ എന്നിവയ്ക്ക് ബാധകമായതിനാൽ ഇത്തരം സ്ഥലങ്ങൾ ലൈഫ് പദ്ധതിക്കായി വാങ്ങുന്നതിന് അനുമതി നൽകാനാവില്ല.
2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം റവന്യൂ രേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും 2008ന് മുമ്പ് നികത്തപ്പെട്ടതുമായ സ്ഥലത്ത് വീട് നിർമ്മിക്കാൻ ഭൂമിയുടെ തരംമാറ്റലിന് റവന്യൂ ഡിവിഷണൽ ഓഫീസർ അനുമതി നൽകും. ഇത് ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ഉപയോഗപ്പെടുത്താൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |