മൗണ്ട് മാംഗ ന്യൂയി: വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെ ആദ്യ ജയം നേടി ബംഗ്ലാദേശ്. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്ഥാനെ 9 റൺസിന് കീഴടക്കിയാണ് ബംഗ്ലാദേശ് ആദ്യ ഏകദിന ലോകകപ്പ് ജയത്തിന്റെ രുചിയറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ സെഞ്ച്വറി നേടിയ സിദ്ര അമീന്റെ നേതൃത്വത്തിൽ പൊരുതി നോക്കിയെങ്കിലും 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫഹീമ ഖാത്തൂണാണ് പാകിസ്ഥാന്റെ റണ്ണാഴുക്കിന് തടയിട്ടത്. 41.5 ഓവറിൽ 183/2 ന് മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ
അതിവേഗം മൂന്ന് വിക്കറ്റു വീഴ്ത്തിയ ഖാത്തൂൺ പ്രതിസന്ധിയിലാക്കുകയായിരുന്നു. 44-ാമത്തെ ഓവർ അവസാനിക്കുമ്പോൾ 188/7 എന്ന നിലയിലേയ്ക്ക് കൂപ്പു കുത്തി. റുമാന അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. 140 പന്ത് നേരിട്ട് 8 ഫോർ ഉൾപ്പെട്ടതാണ് സിദ്രയുടെ 104 റൺസിന്റെ ഇന്നിംഗ്സ് നേരത്തെ 72 റൺസെടുത്ത ഫർഗാന ഹഖാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറായത്.
ബംഗ്ലാദേശിന്റെ ആദ്യ ഏകദിന ലോകകപ്പ് ടൂർണമെന്റാണിത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 3 വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മരിസന്നെ കപ്പ് വിക്കറ്റും റൺസും നേടി ദക്ഷിണാഫ്രിക്കയുടെ വിജയശില്പിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |