ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച കേരള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. അടുത്ത ഉത്തരവുവരെ ചാനലിന് പഴയതുപോലെ പ്രവർത്തിക്കാമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചാനലിനെതിരെ കോടതിയിൽ ഹാജരാക്കിയ ഇന്റലിജൻസ് റിപ്പോർട്ടുകളടങ്ങിയ രേഖകൾ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് കൈമാറാമോ എന്നതുൾപ്പെടെ ഈ മാസം 26 ന് മുമ്പ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകണം. ഇതനുസരിച്ചാവും അന്തിമ തീർപ്പ്.
മുദ്രവച്ച കവറിൽ രേഖകൾ കൈമാറുന്ന ശൈലിയെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിമർശിച്ചു. എന്തുകൊണ്ടാണ് ലൈസൻസ് നിഷേധിച്ചതെന്ന് ചാനലിനെ അറിയിക്കേണ്ടതല്ലേയെന്നും കാരണങ്ങൾ അറിഞ്ഞാലല്ലേ അവർക്ക് മറുപടി നൽകാൻ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. സംപ്രേഷണവിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജിയെ യുട്യൂബ് ചാനലിലൂടെ മീഡിയവൺ രൂക്ഷമായി വിമർശിച്ച കാര്യം കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കുറ്റപ്പെടുത്തി. ഇത് തന്റെ കക്ഷി ചെയ്തിട്ടില്ലെന്ന് മീഡിയവൺ ചാനലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ പറഞ്ഞു. കോടതി വിധിയെ വിമർശിക്കുന്നത് പൗരാവകാശത്തിന്റെ ഭാഗമാണെന്നും അതിന് എല്ലാവർക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ എല്ലാ രേഖകളും ഹാജരാക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിർദ്ദേശിച്ചു.
മീഡിയവണിനു വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ദൂഷ്യന്ത് ദവെ, ഹാരിസ് ബീരാൻ എന്നിവരും കേന്ദ്ര സർക്കാരിനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽമാരായ എസ്.വി. രാജു, കെ.എം. നടരാജ് എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |