കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ ഫൈനലിൽ
സെമിയിൽ ഇരുപാദങ്ങളിലുമായി ജംഷഡ്പൂരിനെ മറികടന്നത് 2-1ന്
രണ്ടാം പാദസെമി സമനിലയായി (1-1)
രണ്ടാം പാദത്തിൽ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു
തിലക് മൈതാൻ: ആറ് വർഷത്തെ കാത്തിരിപ്പിന് വിരാമം....2016ന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ. ലീഗിൽ ഒന്നാമതെത്തിയ ജംഷഡ്പൂരിനെ സെമിയിൽ ഇരുപാദങ്ങളിലുമായി 2-1ന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനം. ഇന്നലെ തിലക് മൈതാൻ വേദിയായ രണ്ടാം പാദ സെമയിൽ 1-1ന് സമനില വഴങ്ങിയെങ്കിലും ആദ്യ പാദത്തിൽ 1-0ത്തിന്റെ ജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്കുള്ള യോഗ്യതയാവുകയായിരുന്നു. ഹൈദരാബാദും എടികെ മോഹൻ ബഗാനും തമ്മിലുള്ള സെമിഫൈനലിലെ വിജയികളെയാണ് 20ന് നടക്കുന്ന ഫൈനലിൽ ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്. സീസണിൽ ലീഗ് ഘട്ടത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വുകോമനോവിച്ചും സംഘവും എന്നാൽ സെമി ഫൈനലിൽ മികച്ച ഫോമിലുള്ള ജംഷഡ്പൂരിന്റെ ഉരുക്കുകോട്ട തകർക്കുകയായിരുന്നു.രണ്ടാം പാദത്തിൽ ക്യാപ്ടൻ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്. ജംഷഡ്പൂരിനായി പ്രണോയ് ഹാൾദർ ഗോൾ മടക്കി.
സഹൽ ഇല്ലാതെ
ഒന്നാം പാദത്തിൽ വിജയഗോൾനേടിയ സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. പരിശീലനത്തിനിടെ പരിക്കേറ്റതിനാലാണ് സഹലിന് ഇന്നലെ കളിക്കാനാകാതെ പോയത്. സഹലിന് പകരം നിഷു കുമാറാണ് കളിച്ചത്. ആദ്യ പാദത്തിൽ കളിച്ച സഞ്ജീവ് സ്റ്റാൻലിക്ക് പകരം സന്ദീപ് സിംഗും ആദ്യ പതിനൊന്നിൽ ഇടം നേടി.
ഇരച്ചു കയറി
കളിയുടെ ആദ്യ മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോളിന് അടുത്തെത്തി. ജംഷഡ്പൂരിന്റെ മലയാളി ഗോൾ കീപ്പർ ടി.പി രഹനേഷ് മാത്രം മുന്നിൽ നിൽക്കെ അൽവാരൊ വാസ്ക്വെസ് കിട്ടിയ അവസരം നഷ്ടപ്പെടുത്തി.10 -ാം മിനിട്ടിൽ ക്രോസ് ബാറിൽ തട്ടിയും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്വപ്നം പൊലിഞ്ഞു. ജംഷഡ്പൂരിന്റെ ഗോൾ മുഖത്തുനിന്നും പന്ത് തട്ടിയകറ്റാൻ ശ്രമിച്ച അവരുടെ നായകൻ പീറ്റർ ഹാഡ്ലിയുടെ നീക്കം മുൻകൂട്ടികണ്ട് തടയാൻ ശ്രമിച്ച പെരേര ഡയസിന്റെ കാലിൽ തട്ടിത്തെറിച്ച പന്ത് ക്രോസ് ബാറിൽ ഇടിക്കുകയായിരുന്നു. തുടർന്നുള്ള നീക്കത്തിൽ ഡയസ് ലക്ഷ്യം കണ്ടെങ്കിലും ഓഫ് സൈഡായി.
ലൂണ മാജിക്ക്
18-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന നിമിഷമെത്തി. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. വാസ്ക്വെസിൽ നിന്ന് കിട്ടിയ പന്തുമായി എതിർ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് ബോക്സിന് തൊട്ടുവെളിയിൽ നിന്ന് ഉറുഗ്വെതാരം തൊടുത്ത ഷോട്ട് രഹനേഷിനേയും മറികടന്ന് വലകുലുക്കുകയായിരുന്നു.
തിരിച്ചടിക്കാൻ ജംഷഡ്പൂർ
36-ാം മിനിട്ടിൽ ഫ്രീകിക്കിൽ നിന്ന് ഡാനിയേൽ ചീമ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയെങ്കിലും അതും ഓഫ് സൈഡായിരുന്നു.
തുടർന്നുള്ള ജംഷഡ്പൂരിന്റെ നീക്കങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാര്യക്ഷമമായി തടഞ്ഞു. ആത്മവിശ്വാസത്തോടെ ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞു.
പ്രണോയ് ഞെട്ടിച്ചു
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പ്രണോയ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. 50-ാം മിനിട്ടിൽ കോർണറിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തിന് മുന്നിലുണ്ടായിരുന്ന പ്രണോയ് ഗോൾ നേടിയത്. നിയന്ത്രിക്കുന്നതിനിടെ പന്ത് പ്രണോയ്യുടെ കൈയിൽ കൊണ്ടെങ്കിലും റഫറി കണ്ടില്ല.
ഉദ്വേഗജനകം
തുടർന്നും ഗോളിനായി ജംഷഡ്പൂർ താരങ്ങൾ ഇരച്ചെത്തിയെങ്കിലും പ്രതിരോധകോട്ടകെട്ടി ബ്ലാസ്റ്റേഴ്സ് സെമി കടക്കുകയായിരുന്നു.
ബഗാൻ - ഹൈദരാബാദ്
ഇന്ന് നടക്കുന്ന രണ്ടാം പാദ സെമിയിൽ എടികെ മോഹൻ ബഗാനും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.
രാത്രി 7.30 മുതലാണ് മത്സരം. ആദ്യ പാദത്തിൽ 3-1ന്റെ വിജയം നേടാനായതിന്റെ മുൻതൂക്കം ഹൈദരാബാദിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |