കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ. ഭക്ഷണത്തിനും അവശ്യസാധനങ്ങൾക്കുമായി ശ്രീലങ്കയ്ക്ക് നൂറ് കോടി ഡോളറിന്റെ അടിയന്തര സഹായം നൽകുന്ന കരാറിൽ ഇന്ത്യ ഉടൻ ഒപ്പുവയ്ക്കും. ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന് പിന്നാലെയാണിത്. ത്രിദിന സന്ദർശനത്തിനായി ഡൽഹിയിലെത്തിയ രാജപക്സെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
പാലാലി വിമാനത്താവളത്തിന്റെയും കാങ്കസൻതുറൈ തുറമുഖത്തിന്റെയും സംയുക്ത വികസനം സംബന്ധിച്ച മുൻ നിർദ്ദേശങ്ങൾ അന്തിമമാക്കാൻ ശ്രീലങ്കയെ പ്രേരിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. തമിഴ്‌നാട് തീരത്തോട് ചേർന്നുള്ള ജാഫ്‌ന ഉപദ്വീപിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. മോദിയും രാജപക്സെയും 'വിപുലമായ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തതായും ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് പുറമെ ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസാരിച്ചതായും ശ്രീലങ്കൻ ഹൈക്കമ്മിഷൻ അറിയിച്ചു.
2020 ഡിസംബറിലെ രജപക്സെയുടെ ഇന്ത്യാ സന്ദർശത്തിന് ശേഷം ഇന്ത്യ 1.4 ലക്ഷം കോടി ഡോളർ സഹായമാണ് ഇതുവരെ ശ്രീലങ്കയ്ക്ക് നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |