ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിശാഗന്ധിയിൽ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയായി. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. നിറഞ്ഞ ഹർഷാരവങ്ങളോടെയാണ് ഭാവനയെ കാണികൾ സ്വീകരിച്ചത്. സംവിധായകൻ ഷാജി എൻ. കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകർ പുറത്തുവിട്ടിരുന്നില്ല. പോരാട്ടത്തിന്റെ പെൺപ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത് പറഞ്ഞു.
ഐസിന് ഭീകരസംഘടനയുടെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന് മുഖ്യമന്ത്രി സ്പിരിറ്റ് ഒഫ് സിനിമ അവാർഡ് സമ്മാനിച്ചു. തുടർന്ന് മേളയുടെ ഉദ്ഘാടനചിത്രമായി രഹാന മറിയം നൂർ എന്ന ബംഗ്ലാദേശി സിനിമ പ്രദർശിപ്പിച്ചു.രാവിലെ തന്നെ തിയേറ്ററുകളെല്ലാം സിനിമാപ്രേമികളാൽ തിങ്ങി നിറഞ്ഞു. മുഖാവരണം ധരിച്ചതിനാൽ പകുതി മുഖം മറഞ്ഞിരുന്നെങ്കിലും മേളയുടെ ആവേശത്തിന്റെ തിളക്കം ആസ്വാദകരുടെ കണ്ണുകളിൽ തെളിഞ്ഞു.
ആദ്യ സിനിമ കഴിഞ്ഞതും വേനൽച്ചൂടിലും വാടാത്ത ആവേശവുമായി അടുത്ത സിനിമയ്ക്കായുള്ള ക്യൂവിൽ മിക്കവരും നിലയുറപ്പിച്ചു. പലരും തങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങൾ ആസ്വദിക്കാൻ ഒരു തിയേറ്ററിൽ നിന്ന് അടുത്തിടത്തേക്ക് പാഞ്ഞവരുമുണ്ട്. സംസ്ഥാന സർക്കാർ പദ്ധതിയായ വൈദ്യുത ഓട്ടോറിക്ഷ അഥവാ ഇ- ഓട്ടോകൾ കാണികളെ സൗജന്യമായി ഒരു തിയേറ്ററിൽ നിന്ന് അടുത്തതിലേക്ക് എത്തിച്ചു. ദ കിംഗ് ഒഫ് ഓൾ ദ വേൾഡ്, ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാൽവേഷൻ, ഇൻ ഫ്രണ്ട് ഓഫ് യുവർ, ഇൻ ഫ്രണ്ട് ഓഫ് യുവർ ഫെയ്സ്, 19, ലീവ് നോ ട്രയ്സസ്, ഹൈവ്, ഐ ആം യുവർ മാൻ തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
ഉദ്ഘാടന ദിനത്തിൽ റിസർവേഷനുകൾ ഇല്ലാതിരുന്നതിനാൽ രാവിലെ 9 മണിക്ക് മുൻപു തന്നെ നീണ്ട വരി രൂപപ്പെട്ടു. 10 മണിക്ക് തന്നെ കൈരളിയിലും ടാഗോറിലും സിനിമയുടെ പ്രദർശനം തുടങ്ങി. കൈരളിയിൽ ദ എംപ്ലോയർ ആൻഡ് ദ എംപ്ലോയി എന്ന ഉറേഗ്വൻ ചിത്രവും ടാഗോറിൽ ലാമ്പ് എന്ന ഐസ്ലാൻഡിക് ചിത്രവും പ്രദർശിപ്പിച്ചു. തുടർന്ന് ശ്രീയിൽ വെദർ ദ വെതർ ഈസ് ഫൈൻ എന്ന ചിത്രവും കലാഭവനിൽ 107 മദേർസ് എന്ന റഷ്യൻ ചിത്രവും പ്രദർശിപ്പിച്ചു. ഒരുപാട് നേരം ക്യൂവിൽ നിന്നിട്ടും തിയേറ്ററിൽ കയറാൻ കഴിയാത്ത നിരാശപലരുടെയും മുഖത്ത് കണ്ടു. ഉദ്ഘാടന ദിനമായതിനാൽ കൈരളി, ശ്രീ, കലാഭവൻ, ടാഗോർ എന്നീ തിയേറ്ററുകളിൽ മാത്രമാണ് പ്രദർശനം നടന്നത്. അതിനാൽ ഡെലിഗേറ്റുകളെല്ലാം ഈ 4 തിയേറ്ററുകളിലും തിങ്ങിനിറഞ്ഞു. നവീകരണത്തിനുശേഷം സിനിമാ പ്രേമികളെ വരവേറ്റ കൈരളി, ശ്രീ തിയേറ്ററുകൾ മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. അതേസമയം നിളയിൽ നാളെയാണ് കാണികൾക്കായി സിനിമാ പ്രദർശനം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |