കൊച്ചി: കൊച്ചിയിലെ ഫോറിൻ തപാൽഓഫീസ് വഴി ലക്ഷങ്ങൾ വിലമതിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പുൾപ്പെടെയുള്ള ലഹരിമരുന്നുകളെത്തിച്ച് വില്പനനടത്തിയ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയേക്കും. വിദേശബന്ധം സ്ഥിരീകരിച്ച ലഹരിക്കടത്തിൽ പരിമിതികൾ ഏറെയുള്ളതാണ് കേന്ദ്രഅന്വേഷണ സംഘത്തിന് കേസ് കൈമാറാനുള്ള ആലോചനയ്ക്ക് എക്സൈസിനെ പ്രേരിപ്പിക്കുന്നത്. കേസിന്റെ ആഴവും പരപ്പും വിശദീകരിച്ചുള്ള റിപ്പോർട്ട് എക്സൈസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. കമ്മിഷണറാണ് അന്വേഷണം കൈമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. 56 പേർ എക്സൈസ് നിരീക്ഷണത്തിലുണ്ട്.
കഴിഞ്ഞദിവസമാണ് കൊച്ചിയിലെ ഫോറിൻ തപാൽ ഓഫീസ് വഴി ലക്ഷങ്ങളുടെ മയക്കുമരുന്ന് എത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായത്. കോഴിക്കോട് മാങ്കാവ് സ്വദേശി കെ. ഫസലു, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ആദിത്യൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഫസലുവിനെ കോഴിക്കോട് എക്സൈസാണ് അറസ്റ്റുചെയ്തത്. നെതർലാൻഡ്സിൽനിന്ന് 5 എൽ.എസ്.ഡി സ്റ്റാമ്പെത്തിച്ച കേസിലാണ് ആദിത്യൻ തിരുവനന്തപുരത്തുവച്ച് അറസ്റ്റിലായത്. ഇരുവരേയും കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യും. എറണാകുളം എക്സൈസ് അസി. കമ്മിഷണർ നൽകിയ വിവരത്തെത്തുടർന്നായിരുന്നു ഫസലുവിന്റെ അറസ്റ്റ്. 26 എൽ.എസ്.ഡി സ്റ്റാമ്പ് ദോഹയിൽനിന്ന് കൊറിയർവഴി കൊച്ചിയിൽ എത്തിച്ചതാണ് കേസ്. 7.4 ഗ്രാം എം.ഡി.എം.എ, 82 എൽ.എസ്.ഡി, 3.15 ഗ്രാം കൊക്കെയിൻ, 1.25 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് ഫലസുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഫസലു കോഴിക്കോട് എക്സൈസ് പിടിയിലായതിനാൽ അവിടത്തെ അന്വേഷണസംഘമായിരിക്കും ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുക. ആദിത്യനായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച നൽകും.
നെതർലാൻഡുകാരൻ കേരളത്തിൽ ?
കൊറിയർവഴി ലഹരിയെത്തിക്കുന്ന നെതർലാൻഡ് ലഹരിസംഘത്തിലെ കണ്ണികളിലൊരാൾ കേരളത്തിലെത്തിയതായുള്ള വിവരത്തെത്തുടർന്ന് എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കി.ഇയാൾ കേരളം വിട്ടിട്ടില്ലെന്നാണ് കരുതുന്നത്. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നിഗൂഢവ്യാപാരത്തിന് ഉപയോഗിക്കുന്ന രഹസ്യശൃംഖലയായ 'ഡാർക്ക് വെബ്' വഴി ഓർഡർ ചെയ്താണ് ഇടനിലക്കാർ യൂറോപ്പിൽനിന്ന് ഒരുനുള്ളിന് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന് എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |