കൊടുങ്ങല്ലൂർ: വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യാലിൽ അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ ചന്തപ്പുര - കോട്ടപ്പുറം ബൈപാസിൽ നടത്തിവരുന്ന സമരം രണ്ട് മാസം പിന്നിട്ടു. സമരത്തിന് ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ എത്തുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലാണ് അധികൃതർ.
ബൈപാസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ആദ്യം സമരരംഗത്ത് ഇറങ്ങിയത് അയ്യാലിൽ അബ്ദുൾ ലത്തീഫായിരുന്നു. തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപാസിലെ ഓരോ സിഗ്‌നലിലും വൈകീട്ട് ആറ് മുതൽ ഏഴര വരെ റാന്തൽ ഉയർത്തിപ്പിടിച്ചായിരുന്നു ലത്തീഫിന്റെ ഒറ്റയാൾ സമരം.
എന്നാൽ നൂറാം ദിവസം എത്തുന്നതിനു മുൻപേ മറ്റൊരു വാഹനാപകടത്തിൽ അബ്ദുൾ ലത്തീഫ് മരിച്ചു. ഇതേത്തുടർന്നാണ് കൊടുങ്ങല്ലൂരിലെ സ്ത്രീ കൂട്ടായ്മ അയ്യാലിൽ അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ രൂപീകരിച്ച് സമരംഗത്തെത്തിയത്.
പണിതീരാതെ ബൈപാസ്
നിർമ്മാണം പൂർത്തിയാക്കാതെ 2014 സെപ്തംബറിലാണ് ബൈപാസ് തുറന്നുകൊടുത്തത്. സിഗ്‌നലുകളും കാന നിർമ്മാണവും പൂർത്തിയാകാതെയും അപകാത നിറഞ്ഞ സർവീസ് റോഡും ഉൾപ്പെടുന്നതായിരുന്നു ബൈപാസ്. വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ സായാഹ്നത്തിനു ശേഷം കൂരിരുട്ട് പരക്കും.
സർവീസ് റോഡ് നിർമ്മാണവും വൈദ്യുതീകരണവും ഒരു ടെൻഡറായാണ് നൽകിയിരുന്നത്. പിന്നീട് സർവീസ് റോഡ് നിർമ്മിച്ചെങ്കിലും വൈദ്യുതീകരണം കരാറുകാരൻ നടത്തിയില്ല. ഇതുസംബന്ധിച്ച് കരാറുകാരനും ദേശീയപാതാ അധികൃതരും നിയമപോരാട്ടം നടത്തിയതിനെത്തുടർന്ന് കരാർ റദ്ദാക്കപ്പെടുകയായിരുന്നു.
പുതിയ പദ്ധതിയായ ആറുവരിപ്പാത നിർമ്മിക്കുന്നതിന് നൽകിയ കരാറിൽ ബൈപാസിൽ വഴി വിളക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ഉടനെ ആരംഭിക്കും, അപ്പോൾ പ്രശ്നം പരിഹരിക്കപ്പെടും.
- ദേശീയപാതാ വികസന അതോറിറ്റി
ആറുവരിപ്പാത നിർമ്മാണത്തിന് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും എടുക്കും.
ബൈപാസിന്റെ ഇരുഭാഗങ്ങളിലുമായി നഗരസഭയുടെ 138 ഇലക്ട്രിക് പോസ്റ്റുകളുണ്ട്, അതിൽ വഴിവിളക്ക് സ്ഥാപിക്കണം.
- അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ
റാന്തൽ തെളിച്ച സമരവഴി
ബൈപാസിലെ കുഴികൾ അടയ്ക്കണമെന്നും വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പടാകുളം അയ്യാരിൽ അബ്ദുൾ ലത്തീഫിന്റെ സമരം. കണ്ണു തുറക്കാത്ത അധികൃതർക്ക് വെളിച്ചമേകി റാന്തലും പ്ലക്കാർഡും പിടിച്ചുകൊണ്ട് ലത്തീഫ് നടത്തിയ സമരം പൊതുജനശ്രദ്ധയാകർഷിച്ചിരുന്നു.
വിവരാവകാശ നിയമം ഉപയോഗപ്പെടുത്തിയും വേറിട്ട സമരമുറകളിലൂടെയും അധികൃതരുടെ തീരുമാനങ്ങൾ നിരന്തരം ചോദ്യം ചെയ്ത ലത്തീഫും അപകടത്തിന്റെ ഇരയായി. ജനകീയ സമരം നടത്തിവരുന്നതിനിടെ ഗൾഫിൽ നിന്നെത്തിയ മകനുമൊത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ആനാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു ദാരുണാന്ത്യം. കഴിഞ്ഞ ജനുവരി 16നായിരുന്നു അപകടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |