മലപ്പുറം: ഐ.എസ്.എൽ മത്സരത്തിന്റെ ആരവങ്ങൾക്ക് ഇന്ന് രാത്രിയോടെ പരിസമാപ്തിയാവുമ്പോൾ കേരളം ഇനി കാത്തിരിക്കുന്നത് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക്. സന്തോഷ് ട്രോഫി കിരീടം കേരളത്തിന്റെ കൈകളിലെത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ. ഇത്തവണ മത്സരം മലപ്പുറത്തിന്റെ മണ്ണിലാവുമ്പോൾ ആവേശം ഇരട്ടിയാവും. സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി കിരീടമെന്ന മോഹവുമായി കേരളാ ടീം പന്ത് തട്ടാനൊരുങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ് മുൻകാല ഫുട്ബാൾ താരങ്ങളും ഉറ്റുനോക്കുന്നത്.
ഏപ്രിൽ 16ന് മത്സരം ആരംഭിക്കണമെന്നതിനാൽ സ്റ്റേഡിയങ്ങളിൽ അവസാനഘട്ട മിനുക്കു പണികളും പുരോഗമിക്കുകയാണ്. പയ്യനാട് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ലൈൻ മാർക്കിംഗ് പ്രവൃത്തികൾ വെള്ളിയാഴ്ച്ചയോടെ പൂർത്തീകരിച്ചിരുന്നു. കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്നലെയും മാർക്കിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ചു. ഇരു സ്റ്റേഡിയങ്ങളിലേയും ഗ്യാലറികൾ മോഡി പിടിപ്പിക്കുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്. പയ്യനാടും കോട്ടപ്പടിയിലും ഫെൻസിംഗ് പ്രവൃത്തികളും പയ്യനാട്ടിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലിയുമാണ് ഇനി ബാക്കിയുള്ളത്. ഫെൻസിംഗിനുള്ള നെറ്റ് സംവിധാനമെല്ലാം മൈതാനത്തേക്ക് എത്തിയതിനാൽ അടുത്ത ദിവസങ്ങളിലായി ഫെൻസിംഗ് ജോലി പൂർത്തീകരിക്കാനാവും. പയ്യനാട് സ്റ്റേഡിയത്തിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ പൂർത്തീകരിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
തിങ്കളാഴ്ച്ച മൈതാനങ്ങളിൽ പരിശോധന
സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാകുന്ന കോട്ടപ്പടി, പയ്യനാട് സ്റ്റേഡിയങ്ങൾ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സംഘം തിങ്കളാഴ്ച്ച പരിശോധിക്കും. ഫിഫയുടെ മാനദണ്ഡമനുസരിച്ചാണോ മൈതാനം ഒരുക്കിയതെന്നടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായും പരിഗണിക്കുക. ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. ജില്ലയിലെ മറ്റു പരിശീലന കേന്ദ്രങ്ങളും സംഘം പരിശോധിക്കും. ആവശ്യമെങ്കിൽ കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടുത്തും.
കേരളം ഇന്ന് പരിശീലനത്തിനിറങ്ങും
മുപ്പതംഗ കേരള ടീം ഇന്ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഏപ്രിൽ അഞ്ച് വരെ പരിശീലനം തുടരും. ടീം ഹെഡ് കോച്ച് ബിനോ ജോർജ്, അസിസ്റ്റന്റ് കോച്ച് ടി.ജി പുരുഷോത്തമൻ, കീപ്പിംഗ് കോച്ച് സജി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുക. മത്സരം ആരംഭിക്കുന്നതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പായി മലപ്പുറത്തെത്തുന്ന കേരള ടീം ജില്ലയിലെ മറ്റു ഗ്രൗണ്ടുകളിലും പരിശീലനം നടത്തും. മലപ്പുറം ജില്ലയിൽ നിന്നും എട്ട് പേരാണ് കേരള ടീമിലുള്ളത്. ഏറ്റവും കൂടുതൽ മലപ്പുറത്ത് നിന്നുള്ളവരാണ്. കോഴിക്കോട് 4, തിരുവനന്തപുരം 4, എറണാകുളം 2, പാലക്കാട് 3, കണ്ണൂർ 1, ഇടുക്കി 1, തൃശൂർ 3, കാസർഗോഡ് 2, വയനാട് 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം. പരിശീലനത്തിന് ശേഷം മികച്ച കളിക്കാരടങ്ങുന്ന 22അംഗ കേരള ടീമായിരിക്കും രൂപീകരിക്കുക.
കോട്ടപ്പടിയിൽ താത്കാലിക പാർക്കിംഗ് ഒരുക്കും
കോട്ടപ്പടി സ്റ്റേഡിയത്തിന് കാര്യമായ വാഹന പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ മറ്റൊരു സ്ഥലത്ത് താത്കാലിക സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് സ്‌പോർട്സ് കൗൺസിൽ. ഇതിനായി ആദ്യഘട്ട യോഗം ചേർന്ന് പ്രാഥമിക തീരുമാനങ്ങളെടുത്തിരുന്നു. അടുത്ത യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട പൂർണമായ തീരുമാനത്തിലെത്തും. മത്സരം കാണാനെത്തുന്നവർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ പാർക്കിംഗ് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഞങ്ങൾ ഇന്ന് കോഴിക്കോട് ഇം.എ.സ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഇത്തവണ മത്സരം നമ്മുടെ നാട്ടിലായതിനാൽ സന്തോഷവും അതിലുപരി നന്നായി കളിക്കാൽ പറ്റുമെന്ന ആത്മവിശ്വാസവുമുണ്ട്. എല്ലാവരും നല്ല പ്രതീക്ഷയിലാണ്.
- വിപിൻ തോമസ്, സന്തോഷ് ട്രോഫി കേരള ടീമംഗം
ഇത്തവണ നമ്മുടെ നാട്ടിൽ മത്സരം നടക്കുന്നു എന്നത് തന്നെയാണ് പ്രധാനപ്പെട്ട കാര്യമായി എടുത്തു പറയേണ്ടത്. ഞാൻ കളിച്ച കാലത്തൊന്നും കേരളത്തിൽ കളിക്കാൻ പറ്റിയിട്ടില്ല. ഗോവയിലും മറ്റു സംസ്ഥാനങ്ങളിലുമായിരുന്നു മത്സരം. തീർച്ചയായിട്ടും വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ മലപ്പുറത്തെത്തും. വലിയ ജനക്കൂട്ടത്തെ സാക്ഷി നിറുത്തി പന്ത് തട്ടാൽ കഴിയുന്നത് വലിയ ഭാഗ്യമാണ്.
- ഹബീബ് റഹമാൻ, മുൻ ഫുട്ബാൾ താരം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |