കരുനാഗപ്പള്ളി: ആഡംബര കാറിൽ കറങ്ങിനടന്ന് കഞ്ചാവും ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എയും വിൽപ്പന നടത്തിയ യുവാക്കളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക്, പതാരം കിടങ്ങയം നടുവിലമുറിയിൽ കണ്ടത്തിൽ തറയിൽ പടിഞ്ഞാറ്റതിൽ മുഹമ്മദ്ഷാൻ (33), കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് മണ്ണാണിക്കൽ കിഴക്കതിൽ ആദർശ് (23) എന്നിവരെയാണ് ഒന്നേകാൽ കിലോഗ്രാം കഞ്ചാവും 6 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
ഇരുവരും അന്തർജില്ലാ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. മാരക ഇനത്തിൽപ്പെട്ട മീഥൈൽ ഡയോക്സി മെറ്റാ പെത്തലിൻ എന്ന ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ബംഗളൂരുവിൽ നിന്ന് എത്തിച്ച് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വിതരണം ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളിയിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികൾക്ക് കൈമാറാനാണ് കഞ്ചാവും എം.ഡി.എം.എയും കൊണ്ടുവന്നത്. ജില്ലാ പൊലീസ് ചീഫ് ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, ജി.എ.എസ്.ഐ ഓമനക്കുട്ടൻ, സൈബർ സെൽ എസ്.ഐ പ്രതാപൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, എസ്.സി.പി.ഒ രാജീവ്, അനിൽകുമാർ, സി.പി.ഒ ശ്രീകാന്ത്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |