ന്യൂഡൽഹി: സ്ത്രീകളടക്കമുള്ളവർ കെ-റെയിലിനെതിരെ നടത്തുന്ന പ്രതിഷേധത്തെ വിമോചന സമരമെന്ന് പറഞ്ഞ് കരിവാരിത്തേക്കാനുള്ള നീക്കമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ചങ്ങനാശ്ശേരി ബിഷപ്പ് ഉൾപ്പെടെയുള്ളവർ പ്രശ്‌നങ്ങൾ അറിഞ്ഞ് വന്നവരാണ്. ഒരു സമുദായ നേതാവും തന്നോടൊപ്പം സമരഭൂമിയിൽ വന്നിട്ടില്ല. മനുഷ്യരുടെ പ്രശ്‌നങ്ങൾ പറയുന്നവരെ സമുദായത്തിന്റെ പേരിൽ അളക്കുകയാണ് സി.പി.എം. വിമോചന സമരത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത്. വിമോചന സമരത്തിൽ നിന്ന് സി.പി.എം ഒന്നും പഠിച്ചിട്ടില്ലെന്നും ഏകാധിപത്യ ഭരണം നടന്നപ്പോഴാണ് അന്നും ജനങ്ങൾ പ്രതികരിച്ചതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
കോടിയേരിയുടെ കൊച്ചു മക്കളുടെ പ്രശ്‌നത്തിൽ ഇടപെട്ട ബാലാവകാശ കമ്മിഷൻ അമ്മയെ കാണാതെ കരഞ്ഞ സോമിയയെ കണ്ടില്ലേയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള ദൗത്യവും പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് സമര മേഖലകൾ സന്ദർശിച്ചത്. അതു പാടില്ലെന്ന് സി.പി.എം ആഗ്രഹിച്ചാൽ നടപ്പാകില്ല. ജനങ്ങളെ വിരട്ടിയാൽ സമരം ഇല്ലാതാകില്ല. സർക്കാരിന്റെ മുഷ്‌ക് അവസാനിപ്പിക്കും വരെ സമരം തുടരുമെന്നും വി. മുരളീധരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |