തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ സാമ്പത്തിക പരാധീനതയിൽ വീർപ്പുമുട്ടുന്ന പദ്മനാഭസ്വാമി ക്ഷേത്രത്തിൽ വരുമാനം കൂട്ടാനുള്ള നടപടികളെക്കുറിച്ച് ഭരണസമിതി സജീവമായി ആലോചിച്ചുതുടങ്ങി. നിലവിൽ നിത്യചെലവുകൾ പോലും വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്.
കൊവിഡ് വ്യാപനം കുറഞ്ഞിട്ടും ക്ഷേത്രത്തിൽ ഭക്തജനങ്ങൾ കൂടുതലെത്താത്തതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്. അന്യസംസ്ഥാനത്തുനിന്നെത്തുന്ന ഭക്തരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. പൂജാ നടത്തിപ്പിലും കാണിക്ക, സംഭാവന ഇനത്തിലുമായി ലഭിക്കുന്ന തുകയിൽ കാര്യമായ വർദ്ധനയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
1.25 കോടി ചെലവ്,
വരവ് 70 ലക്ഷം
ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം 1.25 കോടിയാണ് ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ്. 60 - 70 ലക്ഷം വരെയാണ് വരവ്. നിലവിൽ ക്ഷേത്രത്തിലെ പ്രതിദിന വരുമാനം 2.5 - 3 ലക്ഷം വരെയാണ്. ഒമിക്രോൺ വ്യാപന സമയത്ത് 60,000 രൂപ വരെ താഴ്ന്ന സ്ഥിതിയുണ്ടായി.
ദിവസ വേതനക്കാരടക്കം 235 ജീവനക്കാരാണ് ക്ഷേത്രത്തിലുള്ളത്. ശമ്പളം, പെൻഷൻ എന്നിവയ്‌ക്കായി 10 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ കഴിഞ്ഞവർഷം സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് കോടിയാണ് സർക്കാർ അനുവദിച്ചത്. ഇതാകട്ടെ ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്‌ക്കാനും നിർദ്ദേശിച്ചിരുന്നു.
എന്നാൽ കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ കാരണം തിരിച്ചടവ് തുടങ്ങിയിട്ടില്ല. ഒരു കൊല്ലം കൊണ്ട് തിരിച്ചടയ്‌ക്കണമെങ്കിൽ പ്രതിമാസം 16 ലക്ഷം രൂപയെങ്കിലും കണ്ടെത്തണം. നിലവിലെ സ്ഥിതിയിൽ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം അതും ബുദ്ധിമുട്ടാണ്.
യോഗം വിളിച്ചു
സാമ്പത്തികസ്ഥിതി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ പ്രശ്‌നം ചർച്ചചെയ്യാൻ യോഗം ചേർന്നിരുന്നു. അടിയന്തരമായി വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളെക്കുറിച്ചാണ് ആലോചിച്ചത്.
ഏപ്രിലിൽ അടുത്ത യോഗം ചേരുമ്പോൾ പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്‌ക്കും. ജില്ലാ ജഡ്‌ജി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
പൂജകൾ കൂടുതലായി നടത്താൻ ഭക്തജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ മൊബൈൽ ആപ്പിൽ പൂജ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തുകയും വെബ്സൈറ്റ് ആകർഷകമാക്കി വിപുലീകരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |