സർവകക്ഷി യോഗം വിളിച്ചത് വിധി മറികടക്കാനെന്ന് ഹൈക്കോടതി വിമർശനം
കൊച്ചി: പാതയോരങ്ങളിലും നടപ്പാതകളിലും കൊടിതോരണങ്ങൾ തടഞ്ഞ കോടതി ഉത്തരവ് മറികടക്കാനാണ് സർക്കാർ സർവകക്ഷി യോഗം നടത്തിയതെന്ന് ഹൈക്കോടതി. നിരത്തുകൾ കൈയേറി കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനെതിരായ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിമർശനമുന്നയിച്ചത്. കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ തദ്ദേശഭരണ വകുപ്പു സെക്രട്ടറി ഒരാഴ്ചയ്ക്കകം ഉത്തരവ് ഇറക്കണമെന്നും, തുടർന്ന് ഒരു മാസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഇവ നീക്കം ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
നഗര സൗന്ദര്യവത്കരണത്തിന് കോടികൾ ചെലവിടുമ്പോൾ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്ന സ്ഥിതി ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ? യുദ്ധം നടക്കുന്ന യുക്രെയിനിലെ തെരുവുകൾ പോലും എന്തൊരു ഭംഗിയാണ്? വിദേശ രാജ്യങ്ങളിലെപ്പോലെ ഇവിടെയും സാദ്ധ്യമാകില്ലേ?-കോടതി ചോദിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കൊടി തോരണങ്ങൾ സ്ഥാപിച്ചതിനെ ഹൈക്കോടതി നേരത്തേ വിമർശിച്ചിരുന്നു. കൊച്ചി നഗരത്തിൽ കൊടി തോരണങ്ങൾ അനുമതിയില്ലാതെ സ്ഥാപിച്ചോയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാത്ത നഗരസഭയുടെ റിപ്പോർട്ടിൽ സിംഗിൾബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
ഒരു നിറത്തെയും ഭയമില്ല
പാതയോരത്തെ കൈവരികളിൽ കൊടികളും തോരണങ്ങളും കെട്ടരുതെന്ന് പറയുമ്പോൾ ഒരു പ്രത്യേക നിറത്തിന് എതിരാണെന്ന് വരുത്തിത്തീർക്കുകയാണ്. ഒരു നിറത്തെയും ഭയമില്ല. ഹർജികൾ വിഡ്‌ഢിദിനമായ ഏപ്രിൽ ഒന്നിനു പരിഗണിക്കേണ്ടതാണെന്ന് ഒരു ഘട്ടത്തിൽ കോടതി പറഞ്ഞെങ്കിലും ഇവ പിന്നീടു പരിഗണിക്കാൻ മാറ്റി.
സർക്കാർ വാക്ക്
പാലിക്കുന്നില്ല
സർക്കാർ കോടതിക്ക് ഒപ്പമാണെന്നു പറയുമ്പോഴും സ്ഥിതി അതല്ല. വാക്കിന് വ്യവസ്ഥ വേണം. കോടതിയുടെയും റോഡ് സേഫ്റ്റി അതോറിറ്റിയുടെയും ഉത്തരവുകൾ നിലനിൽക്കുമ്പോഴാണ് കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുമതി വേണമെന്നു പറയുന്നത്. ഇതനുവദിച്ചാൽ പഴയ രീതിയിലേക്ക് തിരിച്ചു പോകും. പിന്നീട് പുതിയ കേരളമെന്ന് പറയരുത്.
കൊച്ചിയിൽ നാലു വർഷം കൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. തെരുവുകളുടെയും റോഡുകളുടെയും ഗുണനിലവാരം ഉയർന്നു. കഴിഞ്ഞ മഴക്കാലത്ത് ഒരു വീട്ടിലും വെള്ളം കയറിയില്ല. ഹൈക്കോടതിയുടെ ഇടപെടലാണ് ഇതു സാദ്ധ്യമാക്കിയത്. തിരുവനന്തപുരം നഗരത്തിൽ കൊടിതോരണങ്ങളും ബാനറുകളും വ്യാപകമാണെന്ന് അമിക്കസ് ക്യൂറി പറയുന്നു. കോടതിയുത്തരവുകൾ നടപ്പാക്കാനുള്ളതല്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട് - സിംഗിൾബെഞ്ച് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |