നെടുമ്പാശേരി: വിവിധ രാജ്യങ്ങളിലേക്ക് ആഴ്ചയിൽ 1,190 സർവീസുകളുമായി മാർച്ച് 27 മുതൽ ഒക്‌ടോബർ 29വരെ നീളുന്ന വേനൽക്കാല സമയപ്പട്ടിക കൊച്ചി വിമാനത്താവളം (സിയാൽ) പ്രഖ്യാപിച്ചു. 20 എയർലൈനുകളാണ് കൊച്ചിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുക. 16 എണ്ണം വിദേശ കമ്പനികളാണ്.
ആഴ്‌ചയിൽ 42 രാജ്യാന്തര പുറപ്പെടൽ സർവീസുമായി ഇൻഡിഗോയാണ് മുന്നിൽ. എയർഇന്ത്യ എക്‌സ്‌പ്രസ്, എയർ ഏഷ്യ ബെർഹാദ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, ഒമാൻ എയർ, ഖത്തർ എയർവേസ്, സൗദി അറേബ്യൻ, കുവൈറ്റ് എയർ, തായ് എയർ ഏഷ്യ, ശ്രീലങ്കൻ, ഗൾഫ് എയർ, ഫ്ളൈദുബായ്, സിംഗപ്പൂർ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയും കൊച്ചിയിൽ നിന്ന് പറക്കും.
ദുബായിലേക്ക് ആഴ്ചയിൽ 44 വിമാനങ്ങളുണ്ട്. അബുദാബിയിലേക്ക് 42, ലണ്ടനിലേക്ക് മൂന്ന്, ബാങ്കോക്കിലേക്ക് നാല്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്കും വിമാനങ്ങളുണ്ടാവും. ഡൽഹിയിലേക്കാണ് കൂടുതൽ 63. പ്രധാന നഗരങ്ങൾക്ക് പുറമേ പൂനെ, തിരുവനന്തപുരം, മൈസൂർ, കണ്ണൂർ, ഹൂബ്ലി, അഗത്തി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ടെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. 2021ൽ 43 ലക്ഷംപേർ കൊച്ചിയിലൂടെ പറന്നിരുന്നു. 2020നേക്കാൾ 10 ലക്ഷത്തോളം പേർ അധികമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |