കോട്ടയം . വഴിയോര വിശ്രമകേന്ദ്രം എന്ന രീതിയിൽ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ജില്ലയിൽ താളം തെറ്റി. പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പഴയ ടോയ്‌ലെറ്റ് നവീകരണ പദ്ധതിയായി ഇത് മാറി. സർക്കാർ ലക്ഷ്യമിട്ടതും തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കുന്നതും തമ്മിലുള്ള പാകപ്പിഴയാണ് ഇതിനിടിയാക്കിയത്. ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് സൗകര്യങ്ങളൊരുക്കാനാണ് സംസ്ഥാന സർക്കാർ ശുചിത്വ മിഷന്റെ സഹകരണത്തോടെ ടേക്ക് എ ബ്രേക്ക് പദ്ധതിയ്ക്ക് രൂപം നൽകിയത്. യാത്രക്കാർക്ക് ഏത് നേരവും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുന്ന ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റും ഉന്നത നിലവാരമുള്ള വിശ്രമകേന്ദ്രവും കോഫിഷോപ്പുമാണ് ലക്ഷ്യംവച്ചത്. ശുചിത്വമിഷന്റെ ഫണ്ട് വിനിയോഗിച്ചാണ് തദേശസ്ഥാപനങ്ങൾ ടേക്ക് എ ബ്രേക്ക് വഴി വിശ്രമകേന്ദ്രങ്ങൾ ആരംഭിച്ചത്. എന്നാൽ പലയിടത്തും തോന്നുംപോലെയാണ് ഇവ പ്രവർത്തനമാരംഭിച്ചത്. പല പഞ്ചായത്തുകളും വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച പൊതുടോയ്‌ലെറ്റുകൾ നവീകരിക്കുകയാണ് ചെയ്യുന്നത്.
കെട്ടിടമുണ്ട്, പക്ഷെ അടച്ചുപൂട്ടി.
നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ പഴയ ടോയ്‌ലെറ്റ് പുതുക്കിപ്പണിത് ടേക്ക് എ ബ്രേക്കാക്കി. ഇവിടെ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. സ്റ്റാൻഡിന്റെ ഒരു വശത്തായി ആരും കാണാത്ത നിലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇതാകട്ടെ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചുപൂട്ടിയ നിലയിലാണ്. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ ളായിക്കാട് ബൈപ്പാസ് റോഡിൽ പദ്ധതി നടപ്പിലാക്കുന്നതിനായി സ്ഥലം കണ്ടെത്തിയതല്ലാതെ നടപ്പിലായില്ല. സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തിയാകാത്ത പഞ്ചായത്തുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |