SignIn
Kerala Kaumudi Online
Wednesday, 08 May 2024 10.17 PM IST

കൊ​വി​ഡ് ​; കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണം

photo

കൊവിഡ് ഭീഷണിയിൽ നിന്ന് രാജ്യം ഏതാണ്ടു മുക്തമായതോടെ നിയന്ത്രണങ്ങളും ഒന്നൊന്നായി ഇല്ലാതാവുകയാണ്. പൊതു ഇടങ്ങളിലിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും ഇതോടെ ഇല്ലാതാകും. മാസ്‌ക് അണിയാത്തതിന്റെ പേരിൽ കേസെടുക്കരുതെന്ന് പൊലീസിന് നിർദ്ദേശം നൽകാനൊരുങ്ങുകയാണു സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് സർക്കുലർ നൽകിക്കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തി സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കുന്നതോടെ മാസ്‌ക് ഉൾപ്പെടെ പല നിയന്ത്രണങ്ങളും ഇല്ലാതാകാൻ പോവുകയാണ്.

മാസ്‌ക് അണിയാത്തതിന്റെ പേരിൽ ആർക്കെതിരെയും കേസെടുക്കുകയില്ലെങ്കിലും സുരക്ഷയെ കരുതി ഈ ശീലം കുറച്ചുനാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് മെഡിക്കൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാമാരിയുടെ ആക്രമണം ഇനി ഉണ്ടായാലും ഇല്ലെങ്കിലും പൂർണ സുരക്ഷാഘട്ടം എത്തുന്നതുവരെ മാസ്‌ക് ഉപയോഗം തുടരുന്നതാവും എന്തുകൊണ്ടും നല്ലത്. രോഗാണുവിൽ നിന്നു മാത്രമല്ല അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നുള്ള രക്ഷ കൂടിയാണത്.

മാസ്‌ക് നിബന്ധന എടുത്തുകളയുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുള്ള കേസുകൾ കൂടി വേണ്ടെന്നുവയ്ക്കാൻ സർക്കാർ തയ്യാറാകണം. ലക്ഷക്കണക്കിനാളുകളുടെ പേരിലാണ് കേസുകളുള്ളത്. മാസ്‌ക് നിബന്ധന ലംഘിച്ചതിനു മാത്രം സംസ്ഥാനത്ത് പന്ത്രണ്ടു ലക്ഷത്തിലധികം കേസുകളുണ്ടെന്നാണ് അറിയുന്നത്. മറ്റുതരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ലക്ഷക്കണക്കിനു പേർക്കെതിരെ കേസുകളുണ്ട്. ഇവയൊക്കെ കോടതികളിലെത്തിയാലുണ്ടാവുന്ന പൊല്ലാപ്പ് എന്താകുമെന്ന് ഉൗഹിക്കാവുന്നതാണ്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഈടാക്കിയ പിഴയിനത്തിൽ സംസ്ഥാന സർക്കാരിന് 140 കോടിയിൽപ്പരം രൂപയാണു ലഭിച്ചത്. അഞ്ചര ലക്ഷത്തോളം പേർ അറസ്റ്റിലായി. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയതിനായിരുന്നു അറസ്റ്റ്. 12 ലക്ഷത്തിലധികം കേസുകൾ കോടതികളുടെ തീർപ്പിനായി കിടക്കുകയാണ്. അല്ലാതെതന്നെ കേസുകളുടെ ദുർവഹമായ ഭാരം അനുഭവിക്കുന്ന കോടതികളെ കൊവിഡ് കേസുകളിൽ നിന്നു മുക്തമാക്കാൻ സർക്കാരിനു സാധിക്കും.

ഭയപ്പെടുത്തുന്ന ഓർമ്മകളുമായാണ് രണ്ടുവർഷം നീണ്ട ഈ കെട്ടകാലം കടന്നുപോകുന്നത്. മഹാമാരി ഒഴിഞ്ഞുപോകുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം ഇക്കാലമത്രയും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്ന പ്രതിരോധമാർഗങ്ങൾ പൂർണമായും ഉപേക്ഷിക്കേണ്ട സാഹചര്യം തീരെ ഇല്ലാതായിട്ടില്ലെന്ന് ഓർക്കേണ്ടതുണ്ട്. സാദ്ധ്യമായ തോതിൽ സ്വയം നിയന്ത്രണങ്ങൾ പാലിക്കാനുള്ള മനസ് എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണ്. കടന്നുപോയ രണ്ടുവർഷം ഒരുപാടു കാര്യങ്ങൾ പഠിക്കാൻ മനുഷ്യർക്ക് അവസരം നൽകി. സഹജീവികളുടെ സുഖദുഃഖങ്ങളിൽ പങ്കുചേരാനും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും മുമ്പ് ഒരുകാലത്തുമുണ്ടാകാത്ത രീതിയിൽ മനുഷ്യർ മുന്നോട്ടുവന്നു. ഉറ്റവരുടെ വേർപാട് അകലെയിരുന്നു മാത്രം കാണേണ്ടിവന്ന ദുഃഖകരമായ അനുഭവം പലർക്കും ഉണ്ടായി. ഭയപ്പെട്ടിരുന്നതുപോലെ മൂന്നാം തരംഗത്തിന്റെ ആഘാതം അത്രയൊന്നും മാരകമാകാതിരുന്നതും ആശ്വാസമായി. ഭീകരൻ ഒഴിഞ്ഞുപോയതിന്റെ ആഹ്ലാദം പ്രകടമാകുമ്പോൾത്തന്നെ വീണ്ടുമത് കടന്നുവരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം. നാലാംതരംഗം ജൂൺ മദ്ധ്യത്തോടെ കടന്നെത്തുമെന്നാണ് മുന്നറിയിപ്പ്. തള്ളിക്കളയേണ്ട മുന്നറിയിപ്പല്ല അത്. കയ്‌പേറിയ അനുഭവങ്ങൾ ഏറെ മുന്നിലുള്ളപ്പോൾ വൈദ്യസമൂഹം നൽകുന്ന മുന്നറിയിപ്പ് ചെവിക്കൊള്ളുകയാണു വേണ്ടത്. ജാഗ്രതയും കരുതലും തുടരുകതന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NO FINE FOR NOT WEARING MASK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.